ചെന്നൈ- അമ്മയുടെ ഗർഭപാത്രത്തിലും ശവക്കല്ലറയിലും മാത്രമേ ഈ ലോകത്ത് പെണ്ണിന് സുരക്ഷിത സ്ഥാനമുള്ളൂ. ചെന്നൈയിൽ സുഹൃത്തിന്റെ പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പിലെ വരികളാണിത്. കഴിഞ്ഞ ശനിയാഴ്ച ചെന്നൈയിലെ പ്രാന്തപ്രദേശത്ത് ആത്മഹത്യ ചെയ്ത പതിനൊന്നാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യകുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. വീട്ടിൽനിന്ന് മാർക്കറ്റിലേക്ക് അമ്മ പോയ ഉടനെയാണ് വിദ്യാർഥിനി ജീവനൊടുക്കിയത്. ആത്മഹത്യയുമായി ബന്ധപ്പെട്ട് 21-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോളേജ് വിദ്യാർഥിയായ ഇയാൾ പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. രണ്ടാഴ്ച മുമ്പായിരുന്നു ഇത്. ഇതിന് ശേഷം ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുന്നത് തുടരുകയും ചെയ്തു. മൂന്നു വർഷം മുമ്പ് ഇരുവരും ഒരു സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. പെൺകുട്ടി എട്ടാം ക്ലാസിലായിരിക്കെ ഇയാൾ പതിനൊന്നാം ക്ലാസിലായിരുന്നു. യുവാവ് സ്‌കൂൾ മാറിപ്പോയ ശേഷവും വിദ്യാർഥിനിയുമായി ഇൻസ്റ്റഗ്രം വഴി ബന്ധം തുടർന്നു.
സ്‌കൂൾ സുരക്ഷിതമല്ലെന്നും അധ്യാപകർ വിശ്വസിക്കാൻ പറ്റുന്നവരല്ലെന്നും കുട്ടിയുടെ കുറിപ്പിലുണ്ട്. പെൺകുട്ടികളോട് ബഹുമാനത്തോടെ പെരുമാറാൻ ഓരോ രക്ഷിതാവും തങ്ങളുടെ മക്കളെ പഠിപ്പിക്കണമെന്നും ആത്മഹത്യ കുറിപ്പിൽ എഴുതിവെച്ചിട്ടുണ്ട്.