Sorry, you need to enable JavaScript to visit this website.

കെ റെയിൽ കല്ലിടൽ: ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ച് മൂന്നംഗ കുടുബം

കൊല്ലം- സിൽവർ ലൈൻ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് മൂന്നംഗ കുടുംബത്തിന്റെ പ്രതിഷേധം. ഇന്ന് പകൽ കൊട്ടിയം വഞ്ചിമുക്കിലായിരുന്നു സംഭവം. റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവും ദേഹത്ത് പെട്രോഴിച്ച് കൈയിൽ ലൈറ്ററുമായിട്ടായിരുന്നു പ്രതിഷേധിച്ചത്.
ജയകുമാർ, ഭാര്യ മഹിളാ മണി, മകൾ തീർത്ഥ എന്നിവരാണ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. ജയ കുമാറിന്റെ വീട്ടുമുറ്റത്ത് കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ ആയിരുന്നു പ്രതിഷേധം
കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് കെ റെയിലിന്റെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് കല്ലിടൽ നടക്കുന്നുണ്ടായിരുന്നു. ജയകുമാറിന്റെ വീട് പൂർണമായും പോകുന്ന തരത്തിലാണ് കല്ലിട്ടിരിക്കുന്നത്. വായ്പയെടുത്ത് നിർമ്മിച്ച വീടാണെന്നും പെൻഷൻ പോലും മുടങ്ങുന്ന അവസ്ഥയിലാണ് താനെന്നും അദ്ദേഹം അധികൃതരോട് പറഞ്ഞിട്ടും കല്ലിടാൻ ഒരുങ്ങിയപ്പോഴായിരുന്നു ദേഹത്ത് പെട്രോളൊഴിച്ചത്.
സർവേ നടപടികൾ നിര്‍ത്തിവെക്കാമെന്ന ഉറപ്പ് പോലീസും റവന്യു അധികൃതരും നൽകിയ ശേഷമാണ് അദ്ദേഹവും കുടുംബവും പ്രതിഷേധം അവസാനിപ്പിച്ചത്. അതേസമയം, ജയകുമാറിന്റെ പ്രതിഷേധത്തിന് നാട്ടുകാരും പിന്തുണ അറിയിച്ചു.ചർച്ചകളൊന്നും നടത്താതെയാണ് ഉദ്യോഗസ്ഥർ കല്ലിട്ടതെന്ന പരാതി പ്രദേശവാസികൾക്കെല്ലാമുണ്ട്. കഴിഞ്ഞ ദിവസം അടച്ചു പൂട്ടിക്കിടന്ന വീടിന്റെ മതിൽ ചാടിക്കടന്ന് റവന്യൂ ഉദ്യോഗസ്ഥർ കല്ലിട്ടതായും ജനങ്ങൾ പറയുന്നു.
ഇതിനിടെ ആത്മഹത്യാ ഭീഷണി മുഴക്കി വീടിനുള്ളിൽ കയറി കതകടച്ച സമീപവാസിയായ മറ്റൊരു യുവതിയെയും പോലീസ് പുറത്തിറക്കി.
സ്ഥലത്ത് പ്രതിഷേധിച്ച യുഡിഎഫ്, ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി. സംഭവമറിഞ്ഞ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.ജില്ലയിൽ 14 വില്ലേജുകളിലൂടെയാണ് നിർദ്ദിഷ്ട പദ്ധതി കടന്നു പോകുന്നത്. ഇവിടങ്ങളിൽ നിന്നായി 83.6 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക.
 

Latest News