രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത എംപിമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി-രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത എംപിമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്ററികാര്യമന്ത്രി പ്രള്ഹാദ് ജോഷിയാണ് എംപിമാരെ ചര്‍ച്ചയ്ക്കു വിളിച്ചത്. എംപിമാര്‍ ഉള്‍പ്പെട്ട അഞ്ചു പാര്‍ട്ടികളുടെയും നേതാക്കളെയും വിളിച്ചിട്ടുണ്ട്. എന്നാല്‍ എംപിമാര്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നേക്കും. എല്ലാ പ്രതിപക്ഷ കക്ഷികളെയും ചര്‍ച്ചയ്ക്കു വിളിക്കണം എന്നാണ് നിലപാടെന്ന് എളമരം കരീമും ബിനോയ് വിശ്വവും അറിയിച്ചു. പാര്‍ലമെന്റില്‍ രാവിലെ ചേരുന്ന യോഗത്തില്‍ പ്രതിപക്ഷം അന്തിമ തീരുമാനം എടുക്കും
സസ്‌പെന്‍ഷനിലായ പാര്‍ട്ടികളെ മാത്രം ചര്‍ച്ചയ്ക്കു വിളിച്ചത് പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനാണെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ ഉള്‍പ്പടെ പന്ത്രണ്ട് എംപിമാരെയാണ് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ സമ്മേളനത്തിലുണ്ടായ ബഹളത്തിന്റെ പേരിലാണ് ഈ സമ്മേളനം അവസാനിക്കുന്നത് വരെയുള്ള സസ്‌പെന്‍ഷന്‍.
വര്‍ഷകാല സമ്മേളനത്തില്‍ ഇന്‍ഷുറന്‍സ് നിയമഭേഗദഗതി പാസ്സാക്കുന്ന സമയത്ത് രാജ്യസഭ നാടകീയ കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. മാര്‍ഷല്‍മാരെ എംപിമാര്‍ കൈയ്യേറ്റം ചെയ്‌തെന്ന റിപ്പോര്‍ട്ട് രാജ്യസഭ സെക്രട്ടറിയേറ്റ് തയ്യാറാക്കി. അന്വേഷണത്തിന് അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു ഉത്തവ് നല്‍കിയെങ്കിലും പ്രതിപക്ഷം ഇതുമായി സഹകരിച്ചില്ല. എംപിമാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം തുടര്‍ന്ന് സഭയില്‍ കൊണ്ടു വരികയായിരുന്നു. എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ക്കൊപ്പം പ്രിയങ്ക ചതുര്‍വേദി, ഡോള സെന്‍ തുടങ്ങിയവരും പട്ടികയിലുണ്ട്. സഭയിലെ ബഹളത്തിന്റെ പേരില്‍ ഒരു സമ്മേളന കാലത്തേക്ക് ഇത്രയും അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യുന്നത് അസാധാരണമാണ്.
 

Latest News