കൊച്ചി- ആലപ്പുഴയിൽ ആർ.എസ്.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. ഷാനിന്റെ ശരീരത്തിൽ നാൽപ്പതിലേറെ മുറിവുകളാണുണ്ടായതെന്നാണ് റിപ്പോർട്ട്. കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
നാൽപ്പതിലേറെ മുറിവുകളാണ് ഷാനിന്റെ ശരീരത്തിൽ കണ്ടെത്തിയത്. കഴുത്തിലും കാലിലും ശരീരത്തിന്റെ പിൻഭാഗത്തുമൊക്കെ മുറിവേറ്റ നിലയിലായിരുന്നു ഷാനിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ഞായറാഴ്ച കാലത്ത് പത്ത് മണിയോടെയാണ് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി ഷാനിന്റെ മൃതദേഹം എത്തിച്ചത്. മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം പുറത്തേക്ക് കൊണ്ടുവന്നത്.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്. ആലപ്പുഴ മണ്ണഞ്ചേരിയിലായിരുന്നു സംഭവം. ഷാനിന്റെ മരണവിവരം പുറത്തുവന്ന് മണിക്കൂറുകൾക്കകം ബി.ജെ.പി. നേതാവും ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസനും കൊല്ലപ്പെട്ടു. എസ്.ഡി.പി.ഐ പ്രവർത്തകരാണ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് ബി.ജെ.പി ആരോപണം.