കാസർകോട്- ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. പെർളടുക്കം ടൗണിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്ന പരവനടുക്കം സ്വദേശിനി ഉഷയെ(42) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ റിമാന്റിൽ കഴിയുന്ന ഭർത്താവ് അശോകനെ(48) ആണ് കാസർകോട് ജുഡീഷ്യൽ മജിസ്ത്രേട്ട് കോടതി കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ഒരു ദിവസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ദാമോദരന്റെ കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന അശോകന് സംശയരോഗം ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. കൊലയ്ക്ക് മറ്റുകാരണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഡിസംബർ അഞ്ചിന് അർധരാത്രിയാണ് ഉഷ പെർളടുക്കത്തെ ക്വാർട്ടേഴ്സിൽ ഭർത്താവ് അശോകന്റെ വെട്ടേറ്റ് മരിച്ചത്. കൊലയ്ക്ക് ശേഷം ഉഷയുടെ ശരീരം തിരിച്ചറിയാനാകാത്ത വിധം കഷ്ണങ്ങളാക്കി പായയിൽ കെട്ടി മുറിയിൽ സൂക്ഷിച്ച ശേഷം വീടുവിട്ടിറങ്ങിയ അശോകനെ പിന്നീട് കാസർകോട് റെയിൽവെ പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. കൊലയ്ക്കുപയോഗിച്ച കത്തികളും കണ്ടെടുത്തിരുന്നു. അശോകനെ പൊലീസ് കൊല നടന്ന ക്വാർട്ടേഴ്സിലെത്തി തെളിവെടുത്തു. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം വീണ്ടും കോടതിയിൽ ഹാജരാക്കി. അശോകന്റെ റിമാന്റ് കോടതി നീട്ടി. കേസിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകുമെന്ന് പൊലീസ് പറഞ്ഞു.