കണ്ണൂർ- കണ്ണൂർ നഗരത്തിൽ ഗൃഹനാഥൻ മരിച്ചത് ദിവസങ്ങളോളം ഭക്ഷണം കിട്ടാത്തതിനെത്തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കണ്ണൂർ തെക്കി ബസാറിലെ അബ്ദുൽ റാസിഖിന്റെ (70) പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. സംഭവത്തിൽ ദുരൂഹത വർദ്ധിക്കുകയാണ്. ഭാര്യയ്ക്കും മകൾക്കുമൊപ്പം താമസിക്കുന്ന അബ്ദുൾ റാസിഖിന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം വീട്ടിലെ മുറിയിൽനിന്നും കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുക്കുക
യായിരുന്നു. ഭാര്യയെയും മകളെയും വീണ്ടും ചോദ്യം ചെയ്ത ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് കണ്ണൂർ സി.ഐ ശ്രീജിത് കൊടേരി പറഞ്ഞു.
പരിയാരം മെഡിക്കൽ കോളേജിൽ പോലീസ് സർജൻ ഡോ.എസ്.ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ, ഏതാനും ദിവസങ്ങളായി റാസിഖിന് ഭക്ഷണം കിട്ടിയില്ലെന്ന് വ്യക്തമായി. വയർ ഒഴിഞ്ഞ് കിടക്കുകയാണെന്നും പിത്തഗ്രന്ധി മുഴുവനായി വികസിച്ചെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ദിവസങ്ങളായി അബ്ദുൾ റാസിഖിന് ഭക്ഷണമോ വെള്ളമോ കൊടുത്തിട്ടില്ലെന്നാണ് വീട്ടിലുണ്ടായിരുന്ന ഭാര്യയും മകളും പോലീസിന് നൽകിയ മൊഴി. മുറിയിൽ മലമൂത്ര വിസർജനം നടത്തുന്നത് കൊണ്ട് മരിച്ചത് അറിഞ്ഞില്ലെന്നും അസുഖബാധിതനായിരുന്നു എന്നുമാണ് വീട്ടുകാർ പറഞ്ഞത്.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കിടപ്പിലാകാൻ തക്ക അസുഖങ്ങളൊന്നും ഇയാൾക്കില്ലെന്ന് വ്യക്തമായി. മൃതദേഹത്തിൽ തലയ്ക്ക് പിന്നിലായി ആഴത്തിൽ മുറിവേറ്റതായി കണ്ടെത്തിയിരുന്നു. ഇത് കട്ടിലിൽ നിന്നും താഴെ വീണപ്പോൾ തലയിടിച്ചുണ്ടായതാണെന്നാണ് സൂചന. നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നിലവിൽ അസ്വാഭാവിക മരണത്തിലാണ് കേസെങ്കിലും മനപൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ഉൾപെടുത്തണോ എന്ന് പരിശോധിച്ച് വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. റാസിഖിന്റെ ഭാര്യയേയും മകളേയും അടുത്ത ദിവസം വീണ്ടും ചോദ്യം ചെയ്യും.






