Sorry, you need to enable JavaScript to visit this website.

ബാലികയെ ബലാൽസംഗം ചെയ്തു കൊന്ന പ്രതിയെയും സഹായിയേയും ജനക്കൂട്ടം സ്‌റ്റേഷനിൽ നിന്നിറക്കി അടിച്ചു കൊന്നു

തേസു- അരുണാചൽ പ്രദേശിലെ തേസുവിൽ അഞ്ചു വയസ്സുകാരിയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയേയും സഹായിയേയും ജനക്കൂട്ടം പോലീസ് സ്‌റ്റേഷനിൽ കയറി പിടികൂടി അടിച്ചു കൊന്നു. പോലീസ് കസ്റ്റഡിയിലായിരുന്ന സഞ്ജയ് സോബോർ (30), ജഗദീഷ് ലോഹർ (25) എന്നീ പ്രതികളെ ജനക്കൂട്ടം ഇരച്ചെത്തി സ്‌റ്റേഷനിൽ നിന്ന് പിടിച്ചിറക്കി തെരുവിലിട്ട് മർദ്ദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ അങ്ങാടിയിൽ ഉപേക്ഷിച്ചെന്നും പോലീസ് പറയുന്നു. തിങ്കളാഴ്ച നട്ടുച്ചയ്ക്കാണു സംഭവം.

ഫെബ്രുവരി 12നാണ് പ്രതികൾ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയത്. അഞ്ചു ദിവസത്തിനു ശേഷം പെൺകുട്ടിയുടെ മൃതദേഹമാണു ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട രണ്ടു പ്രതികളേയും പോലീസ് പിടികൂടിയത്. ഇവരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടതായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയതായി സോബാർ കുറ്റസമ്മതം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. തലയറുക്കപ്പെട്ട് നിലയിൽ ഒരു തേയില തോട്ടത്തിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. 

പ്രതികളെ കോടതിയിൽ നിന്നും പോലീസ് സ്‌റ്റേഷനിലെത്തിച്ചതോടെ വൻജനക്കൂട്ടം സ്‌റ്റേഷനിലേക്ക് ഇരച്ചെത്തുകയായിരുന്നു. ഇവരെ തടയാൻ തക്ക സന്നാഹങ്ങൾ സ്‌റ്റേഷനിലുണ്ടായിരുന്നില്ല. തടയാൻ ശ്രമിച്ച പോലീസുകാരെ തള്ളിമാറ്റി ജനക്കൂട്ടം രണ്ടു പ്രതികളേയും സ്‌റ്റേഷനിൽ നിന്നു പിടിച്ചിറക്കി സമീപത്തെ അങ്ങാടിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ വച്ച് വടികൾ കൊണ്ടും മറ്റും മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ആൾക്കുട്ടം പിരിഞ്ഞു പോകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ആക്രമികൾ പിരിഞ്ഞു പോയിരുന്നു. സംഭവത്തെ തുടർന്ന് തേസു പൊലീസ് സ്‌റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Latest News