Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാഴ്ചകളുടെ കലവറയിലേക്കൊരു യാത്ര 

സ്‌കൂട്ടറിൽ ഇന്ത്യയെ കാണാൻ 
സ്‌കൂട്ടറിൽ ഇന്ത്യയെ കാണാൻ 
മഹാത്മാ ഗാന്ധിയുടെ പ്രതിമ 
സബർമതി
അബ്ദുസലാം കളത്തിങ്ങൽ
സ്‌കൂട്ടറിൽ ഇന്ത്യയെ കാണാൻ 
പർവത നിരകളിൽ 

യാത്ര എന്നും എപ്പോഴും മനസ്സിൽ അനുഭൂതി നിറക്കുന്നതാണ്. വ്യവസ്ഥാപിതമായ ആസ്വാദനങ്ങളിലേക്ക് അറിഞ്ഞടുക്കുന്നതിൽ വലിയ പുതുമയൊന്നും ഉണ്ടാകില്ല. ഒരു യാത്രികന്റെ ലക്ഷ്യം അപരിചിതമായ സ്ഥലങ്ങൾ,  പരിചിതമല്ലാത്ത കാഴ്ചകൾ, വ്യത്യസ്തരായ മനുഷ്യർ, അവരുടെ ജീവിത രീതികൾ, ഓരോ ഇടത്തും കാണുന്ന പ്രകൃതി വിസ്മയങ്ങൾ -അങ്ങനെ യാത്രികരെ കാത്തിരിക്കുന്നത് കാഴ്ചകളുടെയും അനുഭവങ്ങളുടെയും കലവറയാണ്.


അബ്ദുൽ സലാം കളത്തിങ്ങൽ പതിനഞ്ച് വർഷത്തെ പ്രവാസ ജീവിതത്തിൽ ഏറെയും സെയിൽസ് വിഭാഗത്തിലാണ് ജോലി നോക്കിയത്. ലോഡ് കയറ്റി   മരുഭൂമിയിലൂടെ കിലോമീറ്ററുകളോളം സഞ്ചരിക്കുമ്പോഴൊക്കെ കുടുംബ ജീവിതത്തിലെ പ്രാരാബ്ധങ്ങളും ചുറ്റുപാടുകളും ഒതുക്കിവെച്ച് ഇന്ത്യയുടെ പ്രാന്തപ്രദേശങ്ങളിലൂടെ  ഒറ്റക്കൊരു യാത്ര അദ്ദേഹം സ്വപ്‌നം കണ്ടു തുടങ്ങി. കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയിലെ വന്യത ആസ്വദിക്കുമ്പോഴും തനിക്കെന്തെങ്കിലും സംഭവിച്ചാൽ  പറ്റംപറ്റമായി പോകുന്ന ഒട്ടകക്കൂട്ടങ്ങളല്ലാതെ ഒരു മനുഷ്യജീവി പോലും കാണാനോ കേൾക്കാനോ ഇല്ലെന്ന തിരിച്ചരിവ് ഒറ്റക്ക് യാത്ര  ചെയ്യാനുള്ള ധൈര്യവും കരുത്തും നൽകി.


കൂടും കുടുംബവും കുട്ടികളെയും ചേർത്തുപിടിക്കാൻ പ്രവാസത്തിന്റെ കെട്ടഴിച്ച്  അദ്ദേഹം നാടു പറ്റാൻ തീരുമാനിച്ചപ്പോഴും സ്വന്തം മണ്ണിന്റെ ഉൾവഴികളിലൂടെയുള്ള യാത്രാമോഹം അദ്ദേഹത്തിന്റെ മനസ്സിൽ പറന്നു നടന്നു. തന്റെ ആഗ്രഹം ഭാര്യ ഉമൈഭാനുവുമായി പങ്കുവെച്ചപ്പോൾ സ്വന്തം മണ്ണിലേക്കാണെങ്കിലും പറിച്ചു നട്ടതിന്റെ വേരുറക്കാൻ കുറച്ചു കാലം കൂടി കാത്തിരുന്നിട്ട് സ്വപ്‌നയാത്ര പോകുന്നതല്ലേ നല്ലത് എന്നു പങ്കാളി അഭിപ്രായം പറഞ്ഞു.
സജീവ സാമൂഹ്യ പ്രവർത്തകനായ അദ്ദേഹം കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും മറ്റു പ്രവർത്തനങ്ങളിൽ മുഴുകുമ്പോഴും യാത്രാ മോഹങ്ങൾ മനസ്സിൽ പൂത്തു കിടന്നതിനാൽ  അതിനു വേണ്ട ഒരുക്കങ്ങൾ നടത്തുന്നുണ്ടായിരുന്നു. അപ്പോഴാണ് മോഹങ്ങളുടെ മേൽ ഇടിത്തീ വീണതു പോലെ കൊറോണ കേറി വന്നത്. അപ്പോഴും തന്റെ സ്വപ്‌നം പാതി വഴിയിലുപേക്ഷിക്കാതെ  ഉള്ളിലെ ആഗ്രഹത്തെ വെള്ളവും വളവും നൽകി പരിപാലിച്ച് അനുകൂല സമയം വരുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്നു.


അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഓഗസ്റ്റ് ഇരുപത്തിയൊൻപതാം തീയതി പുറപ്പെടാൻ തീരുമാനിച്ചു. ഓൺലൈൻ വഴി യാത്രക്കാവശ്യമായ സാമഗ്രികൾ പർച്ചേസ് നടത്തി. അതുവരെ പോകാത്ത സ്ഥലങ്ങൾ ഉൾപ്പെടുത്തി പ്ലാൻ തയാറാക്കി. പെട്രോളിന്റെ വിലക്കയറ്റവും  യാത്രയുടെ സൗകര്യവും കണക്കിലെടുത്ത്  വാഹനമായി സ്‌കൂട്ടർ  തെരഞ്ഞെടുത്തു.
തിരൂരങ്ങാടിയിൽ നിന്നും യാത്ര തുടങ്ങിയ അദ്ദേഹം കോഴിക്കോട്, കാസർകോട്, മംഗലാപുരം ഉഡുപ്പി കഴിഞ്ഞ് കുമ്പാശിയിലാണ് ആദ്യ ദിവസം മുറിയെടുത്ത് താമസിച്ചത്. അടുത്ത ദിവസം ബീച്ച് ക്ഷേത്രം  തുടങ്ങി അനേകം കാഴ്ചകൾ തേടി ഗോകർണ എന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചെങ്കിലും തിമിർത്തു പെയ്യുന്ന മഴയിൽ അവിടെ ഇറങ്ങാൻ പോലും സാധിക്കാതെ ബെൽഗാം വഴി യാത്ര തുടരുകയാണുണ്ടായത്. ഗോകർണയിൽ നിന്നും എളുപ്പ വഴി ഗോവ റൂട്ട് ആയിരുന്നെങ്കിലും  മുമ്പ് കണ്ട സ്ഥലങ്ങളെ മാറ്റി പുതിയ വഴി തെരഞ്ഞെടുക്കുകയായിരുന്നു. ബെൽഗാമിൽ നിന്നും കോലാപൂരിലെത്തി സത്താറ, പുനെ, മുംബൈ വഴി യാത്ര ചെയ്ത് നേരേ സൂറത്തിലെത്തി. അവിടെ നിന്ന് അഹമ്മദാബാദ്, ഉദയ്പൂർ, വഴി അജ്മീരിലേക്ക് യാത്ര തിരിച്ചു. രാജസ്ഥാൻ ജയ്പൂർ വഴി അമൃത്‌സറിൽ നിന്ന് പത്താൻകോട് വഴി ജമ്മുവിലേക്ക്. പിന്നീട് ശ്രീനഗർ കാർഗിൽ വഴി ലേയിലേക്ക്. തുടർന്ന് കർദുംഗ് ലാ ടോപ്പിൽ കയറി ലഡാക്ക് വഴി  തിരിച്ചിറങ്ങുകയാണ്. പിന്നീട് മണാലി, സിംല റൂട്ടിലൂടെ പാട്യാല വഴി ന്യൂദൽഹിയിലെത്തി. ആഗ്ര, നാഗ്പൂർ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയയിടങ്ങളിലെ കാഴ്ചകൾ ആസ്വദിച്ചാണ്  കോഴിക്കോട് വഴി തിരൂരങ്ങാടിയിൽ തിരിച്ചെത്തിയത്. 


കശ്മീരിലെ പ്രകൃതി ഭംഗിയേക്കാൾ മനസ്സിൽ തങ്ങിനിൽക്കുന്നത് അന്നാട്ടിലെ സാധാരണക്കാരേക്കാൾ കൂടുതലായി കാണുന്ന ഇന്ത്യൻ ആർമിയുടെ പ്രവർത്തനങ്ങളായിരുന്നു. അവരുടെ വാഹന വ്യൂഹവും മറ്റും കൗതുക കാഴ്ചയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. കേരളത്തിൽ  അത്ര പരിചിതമല്ലാത്ത ഇത്തരം കാഴ്ചകൾ വ്യത്യസ്ത അനുഭവങ്ങൾ നൽകുകയായിരുന്നു. സൈനിക  വാഹന വ്യൂഹത്തിന്റെ പിറകിൽ യാത്ര ചെയ്യുമ്പോൾ  എതിരെ വന്ന ആട്ടിടയന്മാരുടെ സംഘത്തിന്റെ  ഐ.ഡി കാർഡ് പരിശോധിക്കുന്ന കാഴ്ച പഴയകാല സിനിമകളെ ഓർമിപ്പിച്ചുവത്രേ.  തണുപ്പിനെ മറികടക്കാനായി കമ്പിളി പുതച്ച് കൂനിക്കൂടി വരുന്ന അവരുടെ ഇടയിൽ നിന്ന്  തോക്കുധാരികൾ പൊടുന്നനെ പ്രത്യക്ഷപ്പെടുന്നതും തന്നെയടക്കം വെടിവെക്കുന്നതുമായ കാഴ്ച ഒരു ചലച്ചിത്രം കണക്കേ അദ്ദേഹം സങ്കൽപിച്ചു. അതിനെത്തുടർന്ന് അവരെ മറികടക്കും വരെ തന്റെയുള്ളിൽ ഭയം പെരുത്ത് കിടന്നുവെന്നും  ഓർമ പങ്കുവെച്ചു. ഇന്ത്യൻ ആർമി യാത്രക്കിടയിൽ ഏറെ സഹായിച്ചുവെന്നും അദ്ദേഹം നന്ദിയോടെ ഓർക്കുന്നു. ഗാന്ധിജിയുടെ സബർമതി ആശ്രമം സ്ഥിതി ചെയ്യുന്ന അഹമ്മദാബാദാണ്  കണ്ടതിൽ ഏറ്റവും പ്രിയം തോന്നിയ ഇടം. ആരിവേപ്പിൻ മരങ്ങളുടെ തണൽ പറ്റിയുള്ള യാത്ര ഇന്നും മനസ്സിന് കുളിരേകുന്നതാണ്.


പുലർച്ചെ അഞ്ചു മണിക്ക് ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോകുകയും  പിറകിൽ നിന്നുള്ള നിർത്താത്ത ഹോൺ കേട്ട് ഞെട്ടിയുണർന്നപ്പോൾ താൻ ട്രാക്ക് മാറി ലോഡ് കയറ്റി വരുന്ന ലോറികൾ ഉൾപ്പെടെ വലിയ വാഹനങ്ങൾക്കുള്ള ട്രാക്കിലൂടെയാണ് ഇതുവരെ സഞ്ചരിച്ചതെന്ന്  ഓർത്തപ്പോൾ ഉൾക്കിടിലത്തോടെ ദൈവത്തോട് പതുക്കെയും പിറകെ വന്ന കാറിലെ ഡ്രൈവറോട് ഉറക്കെയും നന്ദി പറഞ്ഞു.
  ബന്ധുക്കളുടെയും  സുഹൃത്തുക്കളുടെയും പിന്തുണയോടെ ഇരുപത്തിയൊൻപത് ദിവസത്തെ യാത്ര കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തിയപ്പോൾ  നാട്ടുകാരും പൗരപ്രമുഖരും സുഹൃത്തുക്കളും  സ്വീകരണമൊരുക്കിയിരുന്നു. 

Latest News