Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോപ്റ്റര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട പ്രദീപിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

തിരുവനന്തപുരം- തമിഴ്നാട്ടിലെ കുനൂരിൽ വ്യോമസേനയുടെ ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട വ്യോമസേനയുടെ ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായി മന്ത്രി കെ രാജൻ അറിയിച്ചു. ജോലിക്കു പുറമെ ധനസഹായമായി 5 ലക്ഷം രൂപ നല്‍കുന്നതിനും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 3 ലക്ഷം രൂപ പ്രദീപിന്റെ അച്ഛന് ചികിത്സക്കുള്ള സഹായം നല്‍കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചു. സാധാരണ നിലയില്‍ യുദ്ധത്തിലോ യുദ്ധസമാനമായ അന്തരീക്ഷത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനുള്ള നിയമാവലിയുള്ളത്. എന്നാല്‍ പ്രദീപിന് പ്രത്യേക പരിഗണന നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

പ്രദീപ് കേരളത്തിന് നല്‍കിയ സേവനങ്ങള്‍ സര്‍ക്കാര്‍ വളരെ സ്‌നേഹത്തോടെയും അഭിമാനത്തോടെയും ഓര്‍ക്കുകയാണെന്ന് മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. 2004ല്‍ വ്യോമസേനയില്‍ ജോലി ലഭിച്ചതിനു ശേഷം സേനയുടെ ഭാഗമായി വിവിധങ്ങളായ മിഷനുകളില്‍ അംഗമായി പ്രവര്‍ത്തിച്ചു. 2018ല്‍ കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം സന്നദ്ധമായി സേവനമനുഷ്ടിച്ച പ്രദീപിനെ നന്ദിയോടെ സര്‍ക്കാര്‍ സ്മരിക്കുകയാണ്. പ്രദീപിന്റെ കുടുംബ സ്ഥിതി ദുരിത പൂര്‍ണ്ണമാണ്. കുടുംബത്തിന്റെ ഏക വരുമാനദായകനായിരുന്നു അദ്ദേഹം. അച്ഛന്‍ ദീര്‍ഘനാളുകളായി ചികിത്സയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടു പോവുന്നത്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നല്‍കുന്നതിനും, സര്‍ക്കാരിന്റെ സൈനിക ക്ഷേമ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ നല്‍കുന്നതിനും വേണ്ടി തീരുമാനിച്ചത്. ഭാര്യക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലിയായിരിക്കും നല്‍കുക.

Latest News