Sorry, you need to enable JavaScript to visit this website.

മൂന്ന് വിവാഹം കഴിച്ചിട്ടും മക്കളില്ല; നാലാമത് 13 കാരിയെ  ഗര്‍ഭിണിയാക്കിയ സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

ചെന്നൈ- മൂന്ന് തവണ വിവാഹം കഴിച്ചിട്ടും മക്കള്‍ ഉണ്ടാകാത്തതിനെത്തുടര്‍ന്ന് നാലാമത് പതിമൂന്നുകാരിയെ വിവാഹം കഴിച്ച് ഗര്‍ഭിണിയാക്കിയ സര്‍ക്കാര്‍ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് അരിയല്ലൂര്‍ ജില്ലയിലെ ജയകൊണ്ടത്താണ് സംഭവം. കൗമാരക്കാരി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തായത്. സംഭവത്തില്‍ പ്രതിയും പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റിലായി. ജയകൊണ്ടം ബസ് ഡിപ്പോയിലെ ഡ്രൈവര്‍ പെരിയകറുകൈ സ്വദേശി ആര്‍ രാധാകൃഷ്ണന്‍ (40), പെണ്‍കുട്ടിയുടെ അമ്മ എന്നിവരെ ജയകൊണ്ടം ഓള്‍ വുമന്‍ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തിനു കൂട്ടു നിന്നതിന് രാധാകൃഷ്ണന്റെ അമ്മ രുക്മിണിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. രാധാകൃഷ്ണന്‍ നേരത്തെ മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഈ ബന്ധങ്ങളില്‍ കുഞ്ഞുങ്ങള്‍ ജനിക്കാത്തതിനെത്തുടര്‍ന്ന് ഇയാള്‍ ഭാര്യമാരെ ഉപേക്ഷിച്ചു. അങ്ങനെയിരിക്കെയാണ് പെണ്‍കുട്ടിയുടെ മാതാവിനെ പ്രതി പരിചയപ്പെട്ടത്. തുടര്‍ന്ന് അവരുടെ ഇളയ മകളുമായി രാധാകൃഷ്ണന്റെ വിവാഹം നടത്തുകയായിരുന്നു.
വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ എതിര്‍പ്പുകള്‍ വകവെയ്ക്കാതെയാണ് രാധാകൃഷ്ണന്റേയും പെണ്‍കുട്ടിയുടേയും അമ്മമാര്‍ ചേര്‍ന്ന് ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്തിയത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് നാട്ടുകാരില്‍ ചിലര്‍ ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചത്. ശിശുക്ഷേമ സമിതി വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
 

Latest News