റിയാദ് - വിദേശങ്ങളിലെ സൗദി എംബസികളും കോൺസുലേറ്റുകളും കഴിഞ്ഞ വർഷം ആകെ 1.2 കോടി വിസകൾ അനുവദിച്ചതായി കോൺസുലേറ്റ് കാര്യങ്ങൾക്കുള്ള ഡെപ്യൂട്ടി വിദേശ മന്ത്രിയും വിദേശ മന്ത്രാലയത്തിലെ വിസാ കാര്യ വിഭാഗം ഡയറക്ടർ ജനറലുമായ അബ്ദുറഹ്മാൻ അൽയൂസുഫ് വെളിപ്പെടുത്തി.
റിയാദിൽ സൗദി മീറ്റിംഗ്‌സ് ഇൻഡസ്ട്രി കൺവെൻഷൻ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ മന്ത്രാലയവും സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും സൗദി കസ്റ്റംസും കൺവെൻഷനിൽ പങ്കെടുത്തു.
വിദേശങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങൾ കഴിഞ്ഞ വർഷം അനുവദിച്ച വിസകളിൽ 15 ലക്ഷം വിസിറ്റ് വിസകളായിരുന്നു. കഴിഞ്ഞ കൊല്ലം അഞ്ചു ലക്ഷം ബിസിനസ് വിസിറ്റ് വിസകളും അനുവദിച്ചു. ഇപ്പോൾ രണ്ടു വർഷ കാലാവധിയുള്ള, മൾട്ടിപ്പിൾ എൻട്രി വിസ വ്യവസായികൾക്ക് അനുവദിക്കുന്നുണ്ട്. വാണിജ്യ, വ്യവസായ മേഖലയുടെ സൗകര്യം കണക്കിലെടുത്താണ് രണ്ടു വർഷ കാലാവധിയുള്ള, മൾട്ടിപ്പിൾ എൻട്രി വിസകൾ അനുവദിക്കുന്നതെന്നും അബ്ദുറഹ്മാൻ അൽയൂസുഫ് പറഞ്ഞു.
സൗദിയിൽനിന്ന് വിദേശങ്ങളിലേക്കും വിദേശങ്ങളിൽ നിന്ന് സൗദിയിലേക്കുമുള്ള ചരക്കു നീക്കവും വ്യാപാരവും എളുപ്പമാക്കുന്നതിന് സൗദി കസ്റ്റംസ് സംഭാവനകൾ നൽകുന്നതായി സൗദി കസ്റ്റംസിലെ കസ്റ്റംസ് നിരീക്ഷണ വിഭാഗം മേധാവി അബ്ദുൽ അസീസ് അൽഅറജ് പറഞ്ഞു. കഴിഞ്ഞ വർഷം സൗദി അതിർത്തി പ്രവേശന കവാടങ്ങൾ വഴി 38,91,459 ട്രക്കുകൾ സൗദിയിൽ പ്രവേശിക്കുകയോ സൗദിയിൽനിന്ന് പുറത്തേക്ക് പോകുകയോ ചെയ്തു. അതിർത്തി ചെക്ക് പോസ്റ്റുകളിൽ ആവശ്യമായ രേഖകളുടെ എണ്ണം കുറയ്ക്കുന്നതിനാണ് കസ്റ്റംസ് ശ്രമിക്കുന്നത്. നേരത്തെ ചില നടപടികൾക്ക് പന്ത്രണ്ടു രേഖകൾ വരെ ആവശ്യമായിരുന്നു. ഇപ്പോൾ ഇത്തരം നടപടികൾക്ക് രണ്ടു രേഖകൾ മാത്രം കസ്റ്റംസിൽ സമർപ്പിച്ചാൽ മതിയെന്നും അബ്ദുൽ അസീസ് അൽഅറജ് പറഞ്ഞു.