Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ രണ്ടു ഡോസ് സ്വീകരിച്ചവര്‍ 94 ശതമാനമായി - ആരോഗ്യ മന്ത്രി

റിയാദ് - സൗദിയില്‍ 12 ഉം അതില്‍ കൂടുതലും പ്രായമുള്ളവരില്‍ പെട്ട 94 ശതമാനം പേര്‍ ഇതിനകം രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി ഡോ. ഫഹദ് അല്‍ജലാജില്‍ പറഞ്ഞു. കൊറോണ മഹാമാരി കാലത്ത് സൗദിയിലെ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളുടെ ശേഷി വലിയ തോതില്‍ ഉയര്‍ത്തി. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടെ ആകെ ഉയര്‍ത്തിയതിനെക്കാള്‍ അധികമായി കൊറോണ കാലത്ത് തീവ്രപരിചരണ വിഭാഗങ്ങളുടെ ശേഷി ഉയര്‍ത്താന്‍ സാധിച്ചു.
കൊറോണ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം പുതുതായി ആരംഭിച്ച തതമ്മന്‍ ക്ലിനിക്കുകളുടെ പ്രയോജനം 40 ലക്ഷത്തിലേറെ പേര്‍ക്ക് ലഭിച്ചു. നാലു സ്‌പെഷ്യലൈസ്ഡ് ലബോറട്ടറികളും രാജ്യത്തെ എല്ലാ പ്രവിശ്യകളിലുമായി മറ്റു ലബോറട്ടറികളും പുതുതായി ആരംഭിച്ചു. പ്രതിദിനം 1,20,000 ലേറെ കൊറോണ പരിശോധനകള്‍ നടത്താന്‍ രാജ്യത്തെ ലാബുകള്‍ക്ക് ശേഷിയുണ്ട്. ഇതിന്റെയെല്ലാം ഫലമായി ജി-20 രാജ്യങ്ങളില്‍ കൊറോണ പരിശോധനാ നിരക്കിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം കൈവരിക്കാന്‍ സൗദി അറേബ്യക്ക് സാധിച്ചു.
അടുത്ത വര്‍ഷം സൗദിയില്‍ 88 പുതിയ ആരോഗ്യ സ്ഥാപനങ്ങള്‍ തുറക്കാന്‍ ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നു. അടുത്ത കൊല്ലം എയര്‍ ആംബുലന്‍സ് സേവനം ആരംഭിക്കാനും മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ഈ വര്‍ഷം ആകെ 1,500 കിടക്ക ശേഷിയില്‍ പത്തു ആശുപത്രികള്‍ ആരോഗ്യ മന്ത്രാലയം തുറന്നു. വെര്‍ച്വല്‍ മെഡിക്കല്‍ സെന്ററും അടുത്ത വര്‍ഷം തുറക്കും. ലോകത്തു തന്നെ ആദ്യത്തെ വെര്‍ച്വല്‍ മെഡിക്കല്‍ സെന്ററായിരിക്കുമിതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
അതിനിടെ, ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയില്‍ 64 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിക്കുകയും 77 പേര്‍ രോഗമുക്തി നേടുകയും രണ്ടു കൊറോണ രോഗികള്‍ മരണപ്പെടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. 31 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകീട്ടു വരെ സൗദിയില്‍ 4.8 കോടിയിലേറെ ഡോസ് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Latest News