Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പോപുലര്‍ ഫ്രണ്ടിന് ബാര്‍ ഹോട്ടല്‍; ഇ.ഡി പറയുന്നത് ആര്‍.എസ്.എസ് നുണക്കഥയെന്ന്

കോഴിക്കോട്-ആര്‍എസ്എസ് കേന്ദ്രങ്ങളില്‍നിന്ന് പടച്ചുവിടുന്ന നുണകള്‍ ഔദ്യോഗികമായി പറയുന്ന ഏജന്‍സിയായി ഇഡി മാറിയെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി അംഗം എംകെ അഷ്‌റഫിന്റെയും മറ്റു രണ്ടു പ്രവര്‍ത്തകരുടെയും വീടുകളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട് ഇഡി നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ വസ്തുതാവിരുദ്ധവും സംഘടനയെ പൊതുജനമധ്യത്തില്‍ അപമാനിക്കുന്നതുമായ കുപ്രചരണങ്ങളാണ് നടത്തിയിരിക്കുന്നത്. ഇല്ലാത്ത കള്ളപ്പണത്തിന്റെ പേരുപറഞ്ഞ് 2018 മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോപുലര്‍ ഫ്രണ്ടിനെതിരെ വിവിധ തരത്തിലുള്ള അന്വേഷണം നടത്തുന്നുണ്ട്. ഇതുവരെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ,  കുറ്റകൃത്യങ്ങളോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
അതേസമയം ആര്‍എസ്എസും ബിജെപിയും നയിക്കുന്ന ഭരണകൂടത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി ഇഡി നിരന്തരം സംഘടനയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസം നടന്ന റെയ്ഡിലും ഇഡിക്ക് സംഘടനക്കെതിരായ എന്തെങ്കിലും ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയാത്തതിലുള്ള ജാള്യത മറച്ചുവെക്കാനാണ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. റെയ്ഡ് നടത്തിയ ശേഷം ബന്ധപ്പെട്ട വ്യക്തികള്‍ക്ക് അവിടെനിന്നും കണ്ടെത്തിയ കാര്യങ്ങളെ സംബന്ധിച്ച് രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്. അസ്വാഭാവികമായതോ ഏതെങ്കിലും നിലക്കുള്ള ക്രമക്കേടുകളോ കണ്ടെത്താനായില്ല എന്ന് അവര്‍ തന്നെ നല്‍കിയ രേഖയില്‍ പറയുന്നുണ്ട്. എന്നാല്‍ പരിശോധന കഴിഞ്ഞ് നാലാം ദിവസം ഇഡിയുടേതായി വന്ന വാര്‍ത്താക്കുറിപ്പ് കൃത്യമായ തിരക്കഥയുടെ ഭാഗമാണ്.
പോപുലര്‍ ഫ്രണ്ട് ബാര്‍ ഹോട്ടല്‍ നടത്തുന്നുണ്ട്, കള്ളപ്പണം വെളുപ്പിക്കുന്നുണ്ട്, വിദേശപണം കൈകാര്യം ചെയ്യുന്നുണ്ട് തുടങ്ങിയ വ്യാജങ്ങളാണ് ഇഡി പടച്ചു വിട്ടത്. ആരോപണങ്ങള്‍ക്ക് തെളിവ് ഹാജരാക്കാന്‍ ഇഡിക്ക് തന്നെയാണ് ബാധ്യത. സര്‍ക്കാരിന്റെ ഔദ്യോഗിക അന്വേഷണ ഏജന്‍സി എന്ന നിലക്ക് ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ സാമാന്യ മര്യാദ പുലര്‍ത്താന്‍ ഇഡിക്ക് ബാധ്യതയുണ്ടായിരുന്നു. അന്ധമായ പോപുലര്‍ ഫ്രണ്ട് വിരോധം മാത്രമാണ് ഇഡിയുടെ ഈ ആരോപണങ്ങള്‍ക്ക് പിന്നിലുള്ളത്. പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ നിരന്തരം തടസ്സപ്പെടുത്തുക എന്ന ഫാഷിസ്റ്റ്ഭരണകൂട അജണ്ടയാണ് ഇതിന് പിറകിലുള്ളത്. ഈ നടപടി സംഘടനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ജനാധിപത്യ സംവിധാനങ്ങളെയാകെ ദുര്‍ബലപ്പെടുത്തുന്നതുമാണ്. സര്‍ക്കാര്‍ ഏജന്‍സികളിലുള്ള പൗരന്‍മാരുടെ വിശ്വാസം തകര്‍ക്കാന്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ കാരണമാവും- അദ്ദേഹം പറഞ്ഞു.  
സംസ്ഥാന സെക്രട്ടറിമാരായ എസ് നിസാര്‍, സി എ റഊഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

Latest News