റിയാദ്- ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന മേഖല വികസനത്തിന് ഊന്നൽ നൽകി സൗദി അറേബ്യ അടുത്ത വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 955 ബില്യൺ റിയാൽ ചെലവും 1045 ബില്യൺ റിയാൽ വരവും പ്രതീക്ഷിക്കുന്ന 90 ബില്യൺ റിയാൽ മിച്ച ബജറ്റാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം അംഗീകരിച്ചത്. ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ ആണ് ബജറ്റ് അവതരിപ്പിച്ചത്. 2021 നേക്കാൾ വരുമാനത്തിൽ 12.4 ശതമാനം വളർച്ച രേഖപ്പെടുത്തുന്ന ബജറ്റ് കരുതൽ ധനം, വികസന ഫണ്ടുകൾ, പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നിവ ശക്തിപ്പെടുത്തും. തന്ത്രപരമായ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള സാധ്യതകൾ കണ്ടെത്താനും പൊതുകടത്തിന്റെ ഒരു ഭാഗം തിരിച്ചടക്കാനും ബജറ്റ് ലക്ഷ്യമിടുന്നു.
ഈ വർഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനം വരെയുള്ള പ്രവർത്തനങ്ങളുടെ പ്രകടന സൂചകങ്ങളിൽ വളർച്ച രേഖപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിരക്ക് അതിവേഗം വർധിപ്പിച്ചതിനൊപ്പം സാമ്പത്തിക മേഖല ക്രമാനുഗതമായി വീണ്ടെടുക്കാനുള്ള ശ്രമമുണ്ടായി. ഇതോടെ രാജ്യത്ത് സ്വീകരിച്ച മുൻകരുതൽ നടപടികൾ ലഘൂകരിക്കാൻ സാധിച്ചു. 2021ൽ ജി.ഡി.പി വളർച്ച 4.8 ശതമാനം വരെ ഉണ്ടാവും. എന്നാൽ 2022ൽ അത് 7.4 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷ.വിദ്യാഭ്യാസ മേഖലക്ക് 185 മില്യന്‍, അടിസ്ഥാന വികസനം 42 മില്യന്‍, സുരക്ഷ, ഭരണം 101 മില്യന്‍, മുനിസിപ്പല്‍ മേഖല 50 മില്യന്‍, ആരോഗ്യം 138 മില്യന്‍, സൈനികം 171 മില്യന്‍ എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്.