Sorry, you need to enable JavaScript to visit this website.

48 കാരി 22 വയസ്സായ മകളായി ചമഞ്ഞു; കോളേജില്‍ ചേര്‍ന്നു, വായ്പ നേടി, പിറകെ കാമുകന്മാരും

വാഷിംഗ്ടണ്‍- അമേരിക്കയില്‍ 48 വയസ്സായ സ്ത്രീ തന്റെ 22 വയസ്സായ  മകളായി ചമഞ്ഞ് സര്‍വകലാശാലയെയും മറ്റും കബളിപ്പിച്ചു. യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന സ്ത്രീ വിദ്യാര്‍ഥികള്‍ക്കുള്ള വായ്പയും െ്രെഡവിംഗ് ലൈസന്‍സും കരസ്ഥമാക്കിയതിനു പുറമെ, ചെറുപ്പക്കാരെ പ്രണയിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് വഞ്ചന നടത്തിയ ലോറ ഓഗ്ലെസ്ബി ഒടുവില്‍ പോലീസിനു മുന്നില്‍ കുറ്റസമ്മതം നടത്തി. 2016 ലാണ് മകള്‍ ലോറന്‍ ആഷ്‌ലീ ഹെയ്‌സിന്റെ പേരില്‍ ഇവര്‍ സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡിന് അപേക്ഷ നല്‍കിയത്. മിസോറിയില്‍നിന്ന് െ്രെഡവിംഗ് ലൈസന്‍സും നേടി.

2017ല്‍ സൗത്ത് വെസ്റ്റ് ബാപ്റ്റിസ്റ്റ് സര്‍വകലാശാലയില്‍ ചേരാന്‍ മകളുടെ ഐഡന്റിറ്റി ഉപയോഗിച്ചു. തുടര്‍ന്ന് ഫെഡറല്‍ വിദ്യാര്‍ത്ഥി വായ്പയായി 9,400 ഡോളറും പെല്‍ ഗ്രാന്റായി 5,920 ഡോളറും കരസ്ഥമാക്കിയതിനു പുറമെ, യൂണിവേഴ്‌സിറ്റിയുടെ പുസ്തകശാലയില്‍ നിന്ന് 337 ഡോളറിന്റെ പുസ്തകങ്ങളും സൗജന്യനിരക്കില്‍ വാങ്ങി.

മിസോറിയിലേക്ക് താമസം മാറുന്നതുവരെ ലോറ മകളോടൊപ്പം അര്‍ക്കന്‍സാസിലായിരുന്നു താമസം.  മിസോറിയില്‍ എത്തിയതിനുശേഷം മകളുമായി ബന്ധമുണ്ടായിരുന്നില്ല.  മൗണ്ടന്‍ വ്യൂ എന്ന ചെറുപട്ടണത്തിലുള്ളവര്‍ ലോറയ്ക്ക് 22 വയസ്സേ മതിച്ചുള്ളൂ. യഥാര്‍ത്ഥ പ്രായത്തേക്കാള്‍ 26 വയസ്സ് കുറവ്.  ഇവിടത്തെ  ലൈബ്രറിയില്‍ അവര്‍ ജോലിയും നേടി. പ്രദേശവാസികളെല്ലാം അവര്‍ക്ക് 22 വയസ്സാണെന്നാണ് വിശ്വസിച്ചിരുന്നതെന്നും അത്രയേ പ്രായമുള്ളൂ എന്നു കരുതി പ്രണയിച്ച കാമുകന്മാരും ഉണ്ടായിരുന്നുവെന്നും മൗണ്ടന്‍ വ്യൂ പോലീസ് മേധാവി ജാമി പെര്‍കിന്‍സ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
കുറ്റസമ്മതം നടത്തിയ ലോറ സൗത്ത് വെസ്റ്റ് ബാപ്റ്റിസ്റ്റ് യൂണിവേഴ്‌സിറ്റിക്ക് നഷ്ടപരിഹാരമായി 17,521 ഡോളര്‍ നല്‍കണം.
മകളുടെ ഐഡന്റിറ്റിയുമായി കടന്നുകളഞ്ഞ ലോറയെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്ന അര്‍ക്കന്‍സാസ് പോലീസ് മിസോറിയിലെ പോലീസുമായി  ബന്ധപ്പെട്ടപ്പോഴാണ് കബളിപ്പിക്കല്‍ വെളിച്ചത്തുവന്നത്.
ആദ്യം ആരോപണം നിഷേധിച്ചെങ്കിലും പോലീസ് തെളിവുകള്‍ നിരത്തിയപ്പോള്‍ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് ലോറ അര്‍ക്കന്‍സാസില്‍നിന്ന് രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.  സര്‍വകലാശാലയില്‍ ചേര്‍ന്ന് വായ്പ നേടിയെങ്കിലും ക്ലാസില്‍ ഹാജരായിട്ടുണ്ടോയെന്ന് വ്യക്തമല്ല. വഞ്ചനാ കേസില്‍ ലോറയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News