Sorry, you need to enable JavaScript to visit this website.

2.88 കോടിയുടെ ഡയമണ്ട് തട്ടിയ കേസില്‍ മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി സംശയം, സഹോദരന്‍ അറസ്റ്റില്‍

ഒന്നാം പ്രതി ഫാറുഖും പിടിയിലായ സഹോദരന്‍ ഇംറാന്‍ ഷാഫിയും

കാസര്‍കോട്- സുല്‍ത്താന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ കാസര്‍കോട് ശാഖയില്‍ നിന്ന് 2.88 കോടി രൂപയുടെ വജ്രാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഡയമണ്ട്‌സ് വിഭാഗം മാനേജരുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു.
മംഗളൂരു ബണ്ട്വാള്‍ താളിപ്പടുപ്പ് ബി.സി റോഡിലെ ഇമ്രാന്‍ ഷാഫി(45)യെയാണ് കാസര്‍കോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയും സുല്‍ത്താന്‍ ഗോള്‍ഡ് കാസര്‍കോട് ശാഖയിലെ ഡയമണ്ട്‌സ് വിഭാഗം മാനേജരുമായ ബണ്ട്വാളിലെ മുഹമ്മദ് ഫാറൂഖിന്റെ സഹോദരനാണ് ഇമ്രാന്‍ ഷാഫി. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

സുല്‍ത്താന്‍ ജ്വല്ലറി എം.ഡി കുമ്പള സ്വദേശി അബ്ദുല്‍ റൗഫിന്റെ പരാതിയിലാണ് മുഹമ്മദ് ഫാറൂഖിനും ഇമ്രാന്‍ ഷാഫിക്കുമെതിരെ  കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. അന്വേഷണം നടക്കുന്നതിനിടെ ഫാറൂഖ് ഒളിവില്‍ പോകുകയായിരുന്നു. പോലീസ് പിന്തുടരുന്നതിഞ്ഞ് ഇമ്രാന്‍ ഷാഫിയും ഒളിവില്‍ പോകാന്‍ ശ്രമിച്ചെങ്കിലും പഴുതടച്ചുള്ള അന്വേഷണത്തിനിടെ ബംഗളുരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ജ്വല്ലറിയില്‍ നിന്ന് തട്ടിയെടുത്ത വജ്രവും സ്വര്‍ണവും ഫാറൂഖ് സഹോദരനെ ഏല്‍പ്പിച്ചതായി തെളിഞ്ഞതോടെയാണ്  പോലീസ് ഇമ്രാന്‍ ഷാഫിയെ കേസില്‍ രണ്ടാംപ്രതിയാക്കിയത്. ഇരുവരും അഞ്ച് ബാങ്കുകളില്‍ സ്വര്‍ണം പണയം വെച്ച് 50 ലക്ഷം രൂപ എടുത്തുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. വജ്രവും സ്വര്‍ണവും റിക്കവറി ചെയ്ത് കണക്കെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു. മുഖ്യപ്രതി മുഹമ്മദ് ഫാറൂഖിനെ കണ്ടെത്തുന്നതിന് ഇതരസംസ്ഥാനങ്ങളിലടക്കം പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ വിദേശത്തേക്ക് കടന്നിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.

പടങ്ങള്‍
1 അറസ്റ്റിലായ പ്രതി  ഇമ്രാന്‍ ഷാഫി
2 മുങ്ങിയ മാനേജര്‍ മുഹമ്മദ് ഫാറൂഖ് ഒന്നാം പ്രതി

 

Latest News