Sorry, you need to enable JavaScript to visit this website.

പരിഷ്‌കരിച്ച നിതാഖാത്ത്:  സ്വകാര്യ സ്ഥാപനങ്ങൾ 45 ശതമാനം വരെ സ്വദേശികളെ നിയമിക്കണമെന്ന് വ്യവസ്ഥ

റിയാദ് - മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ ദിവസം അംഗീകരിച്ച പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം 35.15 ശതമാനം മുതൽ 45.33 ശതമാനം വരെ ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം മുഴുവൻ വിഭാഗം സ്ഥാപനങ്ങളും സൗദിവൽക്കരണം ഉയർത്തിയിരിക്കണം. അല്ലാത്ത പക്ഷം സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റംവരികയും താഴേക്ക് പോവുകയും ചെയ്യും. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ പദ്ധതിയുമായി പൊരുത്തപ്പെട്ടു പോകുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് മതിയായ സമയം അനുവദിക്കാൻ വേണ്ടിയാണ് പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സൗദിവൽക്കരണം മൂന്നു വർഷത്തിനുള്ളിൽ പടിപടിയായി ഉയർത്തുന്നത്. പരിഷ്‌കരിച്ച നിതാഖാത്തിലും ചുവപ്പ്, ഇളംപച്ച, ഇടത്തരം പച്ച, കടുംപച്ച, പ്ലാറ്റിനം എന്നീ അഞ്ചു വിഭാഗങ്ങൾ തന്നെയാണുള്ളത്. 


ആദ്യ വർഷത്തിൽ ഇളംപച്ച വിഭാഗത്തിൽ പെടാൻ സ്ഥാപനങ്ങൾ 24.15 ശതമാനവും ഇടത്തരം പച്ച സ്ഥാപനങ്ങൾ 28.07 ശതമാനവും കടുംപച്ച സ്ഥാപനങ്ങൾ 32.93 ശതമാനവും പ്ലാറ്റിനം സ്ഥാപനങ്ങൾ 36.33 ശതമാനവുമാണ് സൗദിവൽക്കരണം പാലിക്കേണ്ടത്. രണ്ടാം വർഷം ഇളംപച്ച സ്ഥാപനങ്ങൾ 30.15 ശതമാനവും ഇടത്തരം പച്ച സ്ഥാപനങ്ങൾ 34.07 ശതമാനവും കടുംപച്ച സ്ഥാപനങ്ങൾ 38.93 ശതമാനവും പ്ലാറ്റിനം സ്ഥാപനങ്ങൾ 40.83 ശതമാനവും സൗദിവൽക്കരണം പാലിക്കണം. മൂന്നാം വർഷം ഇളംപച്ച വിഭാഗത്തിൽ ഉൾപ്പെടാൻ 35.15 ശതമാനവും ഇടത്തരം പച്ച വിഭാഗത്തിൽ ഉൾപ്പെടാൻ 39.07 ശതമാനവും കടുംപച്ചയിൽ ഉൾപ്പെടാൻ 41.93 ശതമാനവും പ്ലാറ്റിനം വിഭാഗത്തിൽ ഉൾപ്പെടാൻ 45.33 ശതമാനവുമാണ് സൗദിവൽക്കരണം പാലിക്കേണ്ടിവരിക. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾ ചുവപ്പിലാകും. 


സൗദിവൽക്കരണത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങളെ വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിച്ച് പ്രോത്സാഹനങ്ങൾ നൽകുകയും മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയുമാണ് നിതാഖാത്ത് പദ്ധതി ചെയ്യുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാതെ ചുവപ്പിലാകുന്ന സ്ഥാപനങ്ങൾക്ക് പുതിയ തൊഴിൽ വിസകൾ, വർക്ക് പെർമിറ്റ് പുതുക്കൽ, പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കൽ, പ്രൊഫഷൻ മാറ്റം, സ്‌പോൺസർഷിപ്പ് മാറ്റം എന്നിവ അടക്കം മന്ത്രാലയത്തിൽ നിന്ന് ഒരുവിധ സേവനങ്ങളും ലഭിക്കില്ല. ഇത്തരം സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുമതി കൂടാതെ സ്‌പോൺസർഷിപ്പ് മാറ്റാനും സാധിക്കും. 
ഇടത്തരം പച്ച, കടുംപച്ച, പ്ലാറ്റിനം വിഭാഗം സ്ഥാപനങ്ങൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി പുതിയ തൊഴിൽ വിസകളും തൊഴിലാളികളുടെ പ്രൊഫഷൻ മാറ്റവും സ്‌പോൺസർഷിപ്പ് മാറ്റവും അനുവദിക്കും. ഫൈനൽ എക്‌സിറ്റിൽ രാജ്യം വിടുന്ന തൊഴിലാളികൾക്കു പകരം തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ വിസകളും അനുവദിക്കും. ഇളംപച്ച വിഭാഗം സ്ഥാപനങ്ങൾക്ക് പുതിയ തൊഴിൽ വിസകൾ അനുവദിക്കില്ല.

Latest News