ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച സൈനികരില്‍ മലയാളിയും

ചെന്നൈ- ഊട്ടി കൂനൂരിനു സമീപം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടെ മരിച്ച 13 പേരില്‍ മലയാളി സൈനികനും.
തൃശൂര്‍ സ്വദേശിയായ ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ. പ്രദീപാണ് മരിച്ച മലയാളി. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന 14 പേരില്‍ 13 പേരും മരിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് രക്ഷപ്പെട്ടത്.
മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചിട്ടുണ്ട്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാളെ ദല്‍ഹിയിലേക്കു കൊണ്ടുപോകും.
തമിഴ്‌നാട് മുഖ്യമന്ത്രിയും വ്യോമസേന മേധാവിയും കൂനൂരില്‍ ക്യാമ്പ് ചെയ്താണു തുടര്‍നടപടികള്‍ ഏകോപിപ്പിക്കുന്നത്. കോയമ്പത്തൂരില്‍നിന്ന് ബുധനാഴ്ച പകല്‍ 11.47ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഉച്ചയ്ക്കു 12.20നാണ് തകര്‍ന്നുവീണത്. ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രമകലെയായിരുന്നു അപകടം. തകര്‍ന്നു വീണയുടന്‍ ഹെലികോപ്റ്ററില്‍ തീപടര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.

 

Latest News