Sorry, you need to enable JavaScript to visit this website.

റിപ്പോ നിരക്കുകളില്‍ ഇത്തവണയും മാറ്റമില്ല

മുംബൈ- തുടര്‍ച്ചയായി ഒമ്പതാംതവണയും നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐ. റിപ്പോ നിരക്ക്, റിവേഴ്‌സ് റിപ്പോ നിരക്ക് എന്നിവ യഥാക്രമം നാല് ശതമാനവും 3.35ശതമാനവുമായി തുടരും. ഉള്‍ക്കൊള്ളാവുന്നത്(അക്കൊമഡേറ്റീവ്)നയംതന്നെ തുടരാനാണ് തീരുമാനം.
വളര്‍ച്ചാ പ്രതീക്ഷ 9.5ശതമാനത്തില്‍തന്നെ നിലനിര്‍ത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ വളര്‍ച്ചാ അനുമാനം. 6.8ശതമാനത്തില്‍നിന്ന് 6.6ശതമാനമാക്കി കുറക്കുകയുംചെയ്തിട്ടുണ്ട്.
വിലക്കയറ്റ ഭീഷണി നിലനില്‍ക്കെ ഇത്തവണമുതല്‍ നിരക്കുകള്‍ സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം ആര്‍ബിഐയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച(8.4ശതമാനം)രേഖപ്പെടുത്തിയതും മറ്റ് സാമ്പത്തിക സൂചകങ്ങള്‍ അനുകൂലമായതും അതിന് അടിവരയിട്ടു.
ഒമിക്രോണ്‍ വകഭേദം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കെയാണ് ഇത്തവണ മോണിറ്ററി സമതി യോഗം ചേര്‍ന്നത്.
അടുത്ത കലണ്ടര്‍വര്‍ഷത്തില്‍ രണ്ടാംപാദത്തിലും നാലാം പാദത്തിലും റിപ്പോ നിരക്ക് 25ശതമാനം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍. അതോടെ 2022 സാമ്പത്തികവര്‍ഷം അവസാനത്തോടെ നിരക്ക് 4.50ശതമാനമാകും. റിവേഴ്‌സ് റിപ്പോ നിരക്കിലും സമാനമായ വര്‍ധന പ്രതീക്ഷിക്കാം. അതോടെ അടുത്തവര്‍ഷം മധ്യത്തോടെ വായ്പാനിക്ഷേപ പലിശകള്‍ വര്‍ധിക്കും. പെട്രോള്‍, ഡീസല്‍ എന്നിവയുടെ തീരുവകുറച്ചത് ജനങ്ങളുടെ വാങ്ങല്‍ശേഷിയില്‍ വര്‍ധനവരുത്തും. ഇന്ധനവിലവര്‍ധന പിടിച്ചുനിര്‍ത്താനായെങ്കിലും ഭക്ഷ്യഉത്പന്നവിലയിലെ വര്‍ധനവ് വിലക്കയറ്റം കൂട്ടി. കാലംതെറ്റി പെയ്ത മഴയാണ് കാര്‍ഷിക വിളകളുടെ വിലവര്‍ധനവിന് കാരണമായത്. അതോടൊപ്പം ടെലികോം കമ്പനികള്‍ താരിഫ് ഉയര്‍ത്തിയതും. പണപ്പെരുപ്പം 26ശതമാനത്തില്‍ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നടപ്പ് സാമ്പത്തികവര്‍ഷത്തെ ഉപഭോക്തൃ വില സൂചിക അനുമാനം 5.3ശതമാനമായി നിലനിര്‍ത്തി.സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിന് പണലഭ്യത ഉറപ്പാക്കുന്ന നടപടികള്‍ തുടരും.
ഉപഭോഗത്തിലെ വര്‍ധന ശുഭസൂചകമാണ്. ഗ്രാമീണമേഖലയിലും ഉണര്‍വുണ്ടായതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്.
 

Latest News