മോഷണം ആരോപിച്ച് ആള്‍ക്കൂട്ടം 4 സ്ത്രീകളെ മര്‍ദിച്ച് നഗ്നരാക്കി തെരുവില്‍ നടത്തിച്ചു

ലാഹോര്‍- പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദില്‍ മോഷണ ശ്രമം ആരോപിച്ച് ഒരു കൗമാരക്കാരി ഉള്‍പ്പെടെ നാലു സ്ത്രീകളെ ആള്‍ക്കൂട്ടം മര്‍ദിച്ച് അവശരാക്കുകയും നഗ്നരാക്കി തെരുവിലിട്ട് ഒരു മണിക്കൂറോളം മർദിക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ വൈറലായി. ശരീരം മറക്കാന്‍ ഒരു കഷണം തുണി ചോദിച്ച് കരഞ്ഞ സ്ത്രീകളെ ചുറ്റുമുള്ള ആള്‍ക്കൂട്ടം വടികൊണ്ട് അടിക്കുകയും മര്‍ദിക്കുകയും ചെയ്യുന്നത് വിഡിയോയിലുണ്ട്. തങ്ങളെ വെറുതെ വിടണമെന്ന് കരഞ്ഞ് നിലവിളിച്ചെങ്കിലും അക്രമികള്‍ വിട്ടില്ല. വിഡിയോ വൈറലായതോടെ പോലീസ് രംഗത്തെത്തി. സംഭവത്തില്‍ മുഖ്യപ്രതികളായ അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പോലീസ് വക്താവ് അറിയിച്ചു. സംഭവം അന്വേഷിക്കുകയാണെന്നും എല്ലാ കുറ്റവാളികളേയും പിടികൂടുമെന്നും പോലീസ് പറഞ്ഞു. 

പാഴ് വസ്തുക്കള്‍ ശേഖരിക്കാന്‍ ബാവ ചക്ക് മാര്‍ക്കറ്റിലെത്തിയതായിരുന്നു സ്ത്രീകളെന്നാണ് പരാതിയില്‍ പറയുന്നത്. ദാഹിച്ചപ്പോള്‍ വെള്ളം ചോദിച്ച് ഒരു ഇലക്ടിക് സ്‌റ്റോറില്‍ കയറി. ഇതോടെ മോഷണത്തിന് കയറിയതാണെന്ന് ആരോപിച്ച് കടയുടമ സദ്ദാമും മറ്റുള്ളവരും മര്‍ദിക്കാന്‍ തുടങ്ങി. ഇവര്‍ തുണിയിരുഞ്ഞ് വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. ആള്‍ക്കൂട്ടത്തില്‍ ആരു ഈ അക്രമം തടഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു. 

Latest News