വായ്പ കിട്ടാതെ ആത്മഹത്യ ചെയ്ത യുവാവിന്റെ സഹോദരിയുടെ വിവാഹത്തിന് സഹായ പ്രവാഹം

തൃശൂര്‍- സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് സഹായവുമായി നാടുമുഴുവന്‍ കരുണയുടെ  ഹസ്തങ്ങളുമായി എത്തുന്നു. കടല്‍ കടന്നും സഹായങ്ങള്‍ ഈ  കുടുംബത്തിലേക്ക് എത്തിക്കൊണ്ടിരിക്കയാണ്.
പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ രണ്ടര ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് മുണ്ടൂര്‍ മജ്‌ലിസ് പാര്‍ക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് അറിയിച്ചു. പെണ്‍കുട്ടിക്ക് വിവാഹസമ്മാനമായി അഞ്ച് പവന്‍ നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സും  മൂന്ന് പവന്‍ സമ്മാനമായി നല്‍കുമെന്ന് മലബാര്‍ ഗോള്‍ഡും അറിയിച്ചു.
അതേസമയം പെണ്‍കുട്ടിയുടെ കുടുംബത്തോട് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്‍ പ്രതികരിച്ചു. പണത്തിന്റെ ബുദ്ധിമുട്ടിനെ കുറിച്ച് പറഞ്ഞിരുന്നില്ല. വിവാഹത്തില്‍ നിന്ന് പിന്മാറില്ലെന്നും വരന്‍ പ്രതികരിച്ചു. വിപിന്റെ മരണാനന്തര ചടങ്ങുകള്‍  അവസാനിച്ചതിനു ശേഷം വിവാഹം നടത്തുമെന്നും യുവാവ് പറഞ്ഞു. ചെമ്പൂക്കാവ് ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പടിഞ്ഞാറൂട്ട് വീട്ടില്‍ വിപിന്‍ (25) ആണ് തിങ്കളാഴ്ച ആത്മഹത്യ ചെയ്തത്. സഹോദരിയുടെ വിവാഹം നടത്താനുള്ള ബാങ്ക് വായ്പ കിട്ടാത്തതിലെ മാനസികവിഷമത്താലാണ് ആത്മഹത്യയെന്നാണ് നിഗമനം. സഹോദരിയുടെ വിവാഹാവശ്യങ്ങള്‍ക്കായി ബാങ്കില്‍നിന്ന് വായ്പ തേടിയിരുന്നു. മൂന്ന് സെന്റ് ഭൂമി മാത്രമേ കൈവശമുള്ളൂവെന്നതിനാല്‍ സഹകരണ ബാങ്കുകളില്‍നിന്നും , സര്‍ക്കാര്‍ നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ ലഭിക്കില്ല. ഇതേ തുടര്‍ന്ന് പുതുതലമുറ ബാങ്കില്‍ നിന്നും വായ്പ അപേക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം വായ്പ അനുവദിച്ചതായി അറിയിച്ചിരുന്നു. ഇതനുസരിച്ച് വിവാഹത്തിന് സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിെയയും കൂട്ടി ജ്വല്ലറിയിലെത്തി ആഭരണങ്ങളെടുത്തോളാനും പണവുമായി ഉടനെത്താമെന്നും അറിയിച്ചു. ബാങ്കിലെത്തിയെങ്കിലും വായ്പ അനുവദിക്കാനാവില്ലെന്ന് അറിയിച്ചുവത്രെ. ജ്വല്ലറിയില്‍ ഏറെ നേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ മൊബൈലില്‍ വിളിച്ചു നോക്കിയിട്ടും കിട്ടാതിരുന്നതോെട അമ്മയും സഹോദരിയും പരിഭ്രാന്തരായി. വീട്ടിലെത്തിയപ്പോഴാണ് വിപിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

 

Latest News