Sorry, you need to enable JavaScript to visit this website.

തലശ്ശേരിയിലെ വര്‍ഗീയ മുദ്രാവാക്യം, കോണ്‍ഗ്രസാണെങ്കില്‍ കേസ് പോലും എടുക്കില്ല-പി.ജയരാജന്‍

തലശ്ശേരി- തലശ്ശേരിയില്‍ ബി.ജെ.പിക്കാര്‍ വിളിച്ച വര്‍ഗീയ മുദ്രാവാക്യം പെട്ടെന്ന് അവര്‍ക്ക് തോന്നിയ ഉള്‍വിളിയില്‍നിന്ന് വന്നതല്ലെന്നും അത് ഉന്നത ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളുടെ ചിത്രകൂടില്‍ നടന്ന യോഗ തീരുമാനമാണെന്നും സി.പി.എം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ജയരാജന്‍ പറഞ്ഞു.
സി.പി.എം തലശ്ശേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജന്‍. ചിത്രകൂടിയില്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ഉന്നത നേതാക്കള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന ചാദര്‍ ഓര്‍ ഫാദര്‍ മുക്ത് ഭാരത് എന്ന മുദ്രാവാക്യത്തിന് രൂപം നല്‍കിയിരിക്കുകയാണ്. ഇവിടെ നിസ്‌ക്കാരപായ ഉണ്ടാകില്ലെന്നും പള്ളീലച്ചന്‍മാരെയും ഇല്ലാതാക്കുമെന്നും അവര്‍ തീരുമാനിച്ചിരിക്കുകയാണ്. മാരക രോഗത്തിന് രാജ്യം കീഴ്‌പ്പെട്ട സമയത്ത് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ആര്‍.എസ്.എസ് നടത്തുന്നതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
നുണ പ്രചരണത്തില്‍ വൈദഗ്ധ്യം നേടിയവരാണ് ആര്‍.എസ്.എസുകാര്‍. എല്ലാം ചെയ്തിട്ട് അവര്‍ നുണ പ്രചരണം നടത്തി സംഭവത്തെ മാറ്റി മറിക്കും. വര്‍ഗീയ കലാപം സംഘടിപ്പിച്ച് അത് മറ്റുള്ളവരുടെ തലയിലിടുകയെന്നത് ആര്‍.എസ്.എസ് പദ്ധതിയാണ്. ഇവിടെ കോണ്‍ഗ്രസാണ് ഭരിക്കുന്നതെങ്കില്‍ തലശ്ശേരിയിലെ ആര്‍.എസ്.എസിന്റെ പ്രകോപന മുദ്രാവാക്യം വിളിക്ക് കേസ് പോലും എടുക്കില്ലായിരുന്നു. കോണ്‍ഗ്രസിനും ബി.ജെ.പിക്കും സി.പി.എം വിരോധം മാത്രമാണെന്നും അവര്‍ ഇക്കാര്യത്തില്‍ ഒന്നാണെന്നും ജയരാജന്‍ പറഞ്ഞു.
മതനിരപേക്ഷതക്ക് വേണ്ടി എന്നും നിലകൊള്ളുന്ന  പ്രസ്ഥാനമാണ് സി.പി.എം. ന്യൂനപക്ഷ സംരക്ഷണത്തിന് പാര്‍ട്ടിയെന്നും മുന്‍നിരയിലാണ്. ഇതിന്റെ പേരില്‍ തന്നെ തിരുവല്ലയിലെ സന്ദീപിന്റെ കൊലപാതകമുള്‍പ്പെടെ 215 സഖാക്കളെ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു.കേരളത്തിലെ ആദ്യത്തെ അക്രമം തലശ്ശേരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയാണെന്ന് പറഞ്ഞ് നടക്കുന്നവര്‍ പറയാത്ത കാര്യമുണ്ട്. ഇവിടെ നടന്ന ആദ്യ കൊലപാതകം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലചെയ്ത  മൊയാരത്ത് ശങ്കരന്റെതാണ്. കോണ്‍ഗ്രസുകാരനായിരുന്ന മൊയാരത്തിനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഇല്ലാതാക്കുകയായിരുന്നു.ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തലശ്ശേരി പട്ടണത്തില്‍ വെച്ച് കോടിയേരി ബാലകൃഷ്ണന്റെ തലതല്ലിപ്പൊട്ടിച്ചാണ് അക്രമ രാഷട്രീയത്തിന് തുടക്കം കുറിച്ചത.് കോടിയേരി സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി ടൗണിലെത്തിയ സമയത്താണ് കോടിയേരിെയ അക്രമിച്ചത.് ഇതേ  സമയത്തുതന്നെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ പറഞ്ഞ് നടക്കുന്ന ആദ്യത്തെ രാഷട്രീയ കൊലപാതകവും നടന്നത.് അതില്‍ സി.പി.എം നേതാക്കളെ പ്രതി ചേര്‍ക്കുകയായിരുന്നുവെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.സി.പി.എമ്മിന്റെ കൈക്കരുത്ത് നല്ല പോലെ അറിഞ്ഞവരാണ് കേരളത്തിലെ ആര്‍.എസ്.എസുകാരെന്നും ജനങ്ങളുടെ പ്രതിരോധമാണ് ആര്‍.എസ്.എസ് നേരിട്ടതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
ഏരിയാ സെക്രട്ടറി സി.കെ രമേശന്‍ അധ്യക്ഷനായി. എം.സി പവിത്രന്‍, കാരായി ചന്ദ്രശേഖരന്‍ സംസാരിച്ചു.

 

Latest News