Sorry, you need to enable JavaScript to visit this website.

ഇടുക്കി വീണ്ടും തുറക്കുന്നു; തുറന്നിട്ടും കുറയാതെ മുല്ലപ്പെരിയാര്‍

ഇടുക്കി- ഡാമിലെ ജലനിരപ്പ് ക്രമാതീതമായി  ഉയരുന്ന സാഹചര്യത്തില്‍ നാളെ  രാവിലെ ആറു മണി  മുതല്‍ ഡാമിന്റെ മൂന്നാം  ഷട്ടര്‍ 40  സെ.മീ മുതല്‍  150 സെ.മീ വരെ ഉയര്‍ത്തി 40 മുതല്‍ 150 ക്യൂമെക്‌സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടും. ആദ്യമായാണ് ഡിസംബറില്‍ ഡാം തുറക്കുന്നത്.  ചെറുതോണി ഡാമിന്റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ജലനിരപ്പ് 2401 അടി പിന്നിട്ടത്തോടെ ഇടുക്കി അണക്കെട്ടില്‍ വീണ്ടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പരമാവധി സംഭരണ ശേഷി 2403 അടിയാണ്. നിലവില്‍ 2401.02 അടിയാണ് ജലനിരപ്പ്. മൊത്തം സംഭരണ ശേഷിയുടെ 97.63% വെള്ളം നിലവിലുണ്ട്. ഇടുക്കി പദ്ധതി കമ്മിഷന്‍ ചെയ്ത ശേഷം ആദ്യമായാണ് ഇത്രയും ഉയര്‍ന്ന ജലനിരപ്പ് ഡിസംബറിലെത്തുന്നത്.  നേരത്തെ നവംബര്‍ ആദ്യവാരം 2400 അടി വരെ ജലനിരപ്പ് എത്തിയിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്ന് തുടര്‍ച്ചയായി വലിയ തോതില്‍ വെള്ളമെത്തുന്നതും മൂലമറ്റം പവര്‍ ഹൗസിലെ ഉത്പാദനം കുറച്ചതുമാണ് ജലനിരപ്പ് കൂടാന്‍ കാരണം. 2402 അടിയെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കണമായിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തുറന്നിരുന്ന ഒമ്പത് ഷട്ടറുകളില്‍ മൂന്നെണ്ണം രാത്രി 10ന് അടച്ചു. തുറന്നിരിക്കുന്ന 6 ഷട്ടറുകള്‍ വഴി  8380.50 ക്യുസെക്‌സ് ജലമാണ് ഒഴുക്കി വിടുന്നത്. ഇന്നലെ വൈകിട്ടും കുമളിയിലും തേക്കടിയിലും കനത്ത മഴയായിരുന്നു. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142ല്‍ തുടരുകയാണ്.

 

Latest News