Sorry, you need to enable JavaScript to visit this website.

ശുഹൈബ് വധം: രണ്ടു പ്രതികൾ കീഴടങ്ങി; ഡമ്മികളെന്ന് സംശയം

കണ്ണൂർ- ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് രണ്ടു സി.പി.എം പ്രവർത്തകർ പോലീസിൽ കീഴടങ്ങി. റിജിൻ രാജ്, ആകാശ് തില്ലങ്കേരി എന്നിവരാണ് മാലൂർ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇന്ന് രാവിലെയാണ് ഇരുവരും സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നേരിട്ടെത്തിയാണ് ഇവര്‍ കീഴടങ്ങിയത്. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.  ഇരുവരും നേരത്തെ ആർ.എസ്.എസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെയും പ്രതിയാണ് ആകാശ് രാജ്. അതേസമയം, ഇവർ ഡമ്മി പ്രതികളാണെന്ന് സംശയിക്കുന്നതായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ ആരോപിച്ചു. പോലീസിൽ കീഴടങ്ങിയ പ്രതികളും കൊല്ലപ്പെട്ട ശുഹൈബും തമ്മിൽ വ്യക്തിപരമോ രാഷ്ട്രീയമോ ആയ ഒരു വിരോധവും ഉണ്ടായിരുന്നില്ലെന്നും ഇതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശുഹൈബിനെ കൊലപ്പെടുത്തിയിട്ട് ആറു ദിവസമായെന്നും ഇതുവരെ ഇവരെ ആരാണ് സംരക്ഷിച്ചതെന്നും അറിയണമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന പോലീസിനെയോ ഭരണത്തെയോ വിശ്വസിക്കാനാകില്ലെന്നും സുധാകരൻ പറഞ്ഞു. സി.പി.എം പ്രവർത്തകർക്ക് കൊലയിൽ പങ്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ സി.പി.എം ജില്ലാ നേതൃത്വം കീഴടങ്ങിയ പ്രതികളെ പറ്റി നിലപാട് വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

ശുഹൈബ് വധക്കേസിൽ നാല് പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇവർക്കു സഹായങ്ങൾ നൽകിയ ആറു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികൾ ഒളിവിൽ കഴിയുന്നുവെന്നു സൂചന ലഭിച്ച മുടക്കോഴി മലയിലും മച്ചൂർ മലയിലും ഇരിട്ടിയിലെ പാർട്ടി ഗ്രാമങ്ങളിലുമാണ് തെരച്ചിൽ നടത്തിയത്. മുടക്കോഴി മലയിൽ ജില്ലാ പോലീസ് മേധാവി ജി.ശിവ വിക്രമിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തി. കൃത്യനിർവഹണത്തിനു ശേഷം പ്രതികൾക്കു ഒളിവിൽ കഴിയാനും മറ്റും സഹായങ്ങൾ ചെയ്ത ഇരിട്ടി, പായം, തില്ലങ്കേരി മേഖലയിൽ നിന്നുള്ള ആറ് സി.പി.എം പ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൃത്യത്തിൽ പങ്കെടുത്ത നാല് പേരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിച്ചത്. ഇതിന്റെ പിന്നാലെയാണ് ജില്ലാ പോലീസ് മേധാവി ശിവ വിക്രത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചത്. 
സംഭവം നടന്ന് ദിവസങ്ങൾക്കു ശേഷവും പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്തതിനെത്തുടർന്ന് അന്വേഷണ സംഘത്തിനു നേരെ കടുത്ത വിമർശനമുയർന്നിരുന്നു. ഇതിനു ശേഷമാണ് കൃത്യം നടന്ന സ്ഥലങ്ങളിലുള്ള സി.സി.ടി.വി.ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചത്. കണ്ണൂർ - മട്ടന്നൂർ റൂട്ടിൽ വായാന്തോട്ടുള്ള ഒരു സ്ഥാപനത്തിലെ സി.സി.ടി.വിയിൽ നിന്നാണ് കേസന്വേഷണത്തിൽ നിർണായകമായ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചത്. വെള്ള വാഗണർ കാറിലെത്തി കൃത്യം നിർവഹിച്ച സംഘം മട്ടന്നൂർ ഭാഗത്തേക്കാണ് പോയതെന്ന് അക്രമത്തിൽ പരിക്കേറ്റവർ പോലീസിൽ മൊഴി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. വായാന്തോട് വെച്ച് നാല് പേർ വാഗണർ കാറിൽ നിന്നും ഇറങ്ങി മറ്റൊരു വാഹനത്തിൽ കയറുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഇതിൽ രണ്ടു പേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇതിനു പിന്നാലെയാണ് ആറു പേരെ വിവിധ സ്ഥലങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത്.
കേസിൽ യഥാർഥ പ്രതികളെ തന്നെ പിടികൂടണമെന്ന് ജില്ലാ പോലീസ് മേധാവി അന്വേഷണ സംഘത്തിന് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിന്റ ഭാഗമായാണ് എസ്.പിയും അന്വേഷണത്തിൽ പങ്കാളിയായത്. സി.പി.എം നിയന്ത്രണത്തിൽ  മട്ടന്നൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ക്രിമിനൽ സംഘമാണ് കൊലക്കു പിന്നിലെന്ന് നേരത്തെ തന്നെ പോലീസിനു സൂചന ലഭിച്ചിരുന്നു. കൊല നടത്തുന്ന സമയത്ത് ഇവർ പറഞ്ഞ കാര്യങ്ങളിൽ നിന്നാണ് ഈ സൂചന ലഭിച്ചത്. എന്നാൽ പ്രമാദമായ കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിൽ ഇറങ്ങിയ പ്രതികളടക്കം ഈ കൊലപാതകത്തിൽ പങ്കാളികളായിരുന്നതായി പ്രതിപക്ഷ നേതാവടക്കം ആരോപിച്ചിരുന്നു. ടി.പി.കേസിലെ പ്രതികൾക്കു ഒരുമിച്ചു പരോൾ നൽകിയ സംഭവം വിവാദമാവുകയും ചെയ്തു. എന്നാൽ ഈ ആരോപണത്തിൽ കഴമ്പുണ്ടെന്നു സംശയിക്കാവുന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ശേഷം കൊടി സുനി അടക്കമുള്ള ക്രിമിനൽ സംഘം, പാർട്ടി ഗ്രാമമായ മുടക്കോഴി മലയിലാണ് ഒളിവിൽ കഴിഞ്ഞത്. അന്വേഷണ തലവനായ അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിലാണ് ഡിവൈ.എസ്.പി ഷൗക്കത്തലിയുടെ സംഘം അന്ന് ഈ പ്രതികളെ ഇവിടെയെത്തി സാഹസികമായി പിടികൂടിയത്. ഈ സ്ഥലത്തു തന്നെയാണ് വീണ്ടും ശുഹൈബ് കേസിലെ പ്രതികളെത്തിയതെന്ന നിലയിൽ തെരച്ചിൽ നടത്തുന്നത്  ഈ സംഭവത്തിൽ പരോളിൽ ഇറങ്ങിയവർക്കു പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്.

Latest News