തിരുവനന്തപുരം- ഒരു വർഷത്തെയും 19 ദിവസത്തെയും ഇടവേളക്ക് ശേഷം കോടിയേരി ബാലകൃഷ്ണൻ വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനം പ്രഖ്യാപിച്ചത്. അസുഖവും മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റും തുടർന്നുണ്ടായ വിവാദവുമാണ് കോടിയേരി സംസ്ഥാന സെക്രട്ടറി പദവിയിൽനിന്ന് മാറി നിന്നത്. ബിനീഷിന് ജാമ്യം ലഭിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും ചെയ്തതോടെയാണ് വീണ്ടും സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് വരുന്നത്. ബിനീഷ് കോടിയേരി ജയിലിൽനിന്ന് പുറത്തുവന്ന ഉടൻ കോടിയേരി വീണ്ടും സംസ്ഥാന സെക്രട്ടറിയാകുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ പെട്ടെന്ന് സ്ഥാനം ഏറ്റെടുക്കാതെ കോടിയേരി മാറിനിൽക്കുകയായിരുന്നു. കോടിയേരിക്ക് പകരം എ.വിജയരാഘവനായിരുന്നു പാർട്ടിയെ നയിച്ചിരുന്നത്. നിലവിൽ ഇടതുമുന്നണി കൺവീനർ കൂടിയാണ് എ.വിജയരാഘവൻ.