Sorry, you need to enable JavaScript to visit this website.

നീരവ് മോഡിയുടെ ബാങ്ക് തട്ടിപ്പ്:  പി.എൻ.ബി മുൻ മാനേജരടക്കം മൂന്ന് പേർ അറസ്റ്റിൽ

ന്യൂദൽഹി- പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) മുംബൈ ശാഖയിൽനിന്ന് വ്യവസായി നീരവ് മോഡി 11,300 കോടിയിലേറെ രൂപ വെട്ടിച്ച കേസുമായി ബന്ധപ്പെട്ട് മുൻ പി.എൻ.ബി ഡെപ്യൂട്ടി മാനേജരടക്കം മൂന്ന് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. മുൻ മാനേജർ ഗോകുൽനാഥ് ഷെട്ടി, ബാങ്കിലെ ഏകജാലക ഓപറേറ്റർ മനോജ് ഖരാട്ട്, നീരവ് മോഡി ഗ്രൂപ്പിനു വേണ്ടി രേഖകളിൽ ഒപ്പിട്ട പ്രതിനിധി ഹേമന്ത് ഭട്ട് എന്നിവരെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്ത സി.ബി.ഐ പ്രത്യേക കോടതിയിൽ ഹാജരാക്കിയത്. ഈ പി.എൻ.ബി ഉദ്യോഗസ്ഥരുടെ വീട്ടിൽ സി.ബി.ഐ ഇന്ന് റെയ്ഡ് നടത്തിയിരുന്നു. മോഡിക്ക് തട്ടിപ്പു ഇടപാട് നടത്താൻ  സഹായം ചെയ്തവരാണ് ഷെട്ടിയും ഖാരട്ടുമെന്ന് സി.ബി.ഐ പറയുന്നു. പ്രതിഫലമായി ഷെട്ടി വാങ്ങിയിരുന്നെന്നും സി.ബി.ഐ പറയുന്നു. ആദായ നികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തിയ അന്വേഷണത്തിൽ ഷെട്ടിയുടെ കണക്കിൽപ്പെടാത്ത സ്വത്തും കണ്ടെത്തിയിരുന്നു. 
അതിനിടെ രാജ്യവ്യാപകമായി പലയിടത്തായുള്ള ഗീതാഞജലി ജെംസ് ഷോറൂമുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശനിയാഴ്ചയും റെയ്ഡ് നടത്തി.
ഗീതാഞജലി പ്രൊമോട്ടറും മോഡിയുടെയോ അമ്മാവനുമായ മെഹുൽ ചോക്‌സിയും രണ്ട് പി.എൻ.ബി ഉദ്യോഗസ്ഥരും ഉൾപ്പെടെ 16 പേർക്കെതിരെ സി.ബി.ഐ വെള്ളിയാഴ്ച പുതിയൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു. ചോക്‌സിയുടെ കമ്പനികളായ ഗീതാഞ്ജലി ജെംസ്, ഗിലി ഇന്ത്യ, നക്ഷത്ര ബ്രാൻഡഡ് എന്നീ സ്ഥാപനങ്ങൾ നടപ്പു സാമ്പത്തിക വർഷം പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 4,886.72 കോടി രൂപ തട്ടിയതായി സി.ബി.ഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
 

Latest News