ഒമിക്രോണ്‍ ജാഗ്രത: കൊച്ചി എയര്‍പോര്‍ട്ടില്‍ ഒരേസമയം 700 പേരെ പരിശോധിക്കും

നെടുമ്പാശ്ശേരി-കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരായ ജാഗ്രതയുടെ ഭാഗമായി കൊച്ചി വിമാനത്താവളത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കായി  വിപുലമായ പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.  വ്യാഴാഴ്ച രാവിലെ മുതല്‍ ഒരേസമയം എഴുന്നൂറോളം യാത്രക്കാരെ പരിശോധിക്കും.

രാജ്യാന്തര യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പരിശോധന നടപടികള്‍  കൂടുതല്‍ സുഗമമാക്കാന്‍ സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് ഐ.എ.എസിന്റെ അധ്യക്ഷതയില്‍  യോഗം ചേര്‍ന്നു.

നിലവിലെ ആര്‍.ടി.പി. സി ആര്‍ പരിശോധന സൗകര്യങ്ങള്‍ക്കു പുറമേ റാപ്പിഡ് പി.സി.ആര്‍ പരിശോധന സൗകര്യവും വ്യാഴാഴ്ച മുതല്‍ സിയാലില്‍ ഉണ്ടാകും. ഒരേസമയം 350 പേര്‍ക്ക്  ആര്‍. ടി.പി സി ആറും 350 പേര്‍ക്ക് റാപിഡ്  പി.സി. ആറും പരിശോധന നടത്താന്‍ സൗകര്യമുണ്ടാകും.
റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍നിന്ന് എത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും മറ്റു രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാരുടെ രണ്ട് ശതമാനം പേര്‍ക്കും ആണ് പരിശോധന നടത്തുക. റാപിഡ് പരിശോധനാഫലം അരമണിക്കൂറിനകം ലഭ്യമാകും. നെഗറ്റീവ് ആണെങ്കില്‍ വീട്ടിലേക്ക് പോകാം. ആര്‍. ടി. പി. സി. ആര്‍ പരിശോധനാഫലം ലഭ്യമാക്കാന്‍ അഞ്ചുമണിക്കൂര്‍ എടുത്തേക്കും.

ഈ സമയം യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക ഹോള്‍ഡിങ് ഏരിയ സജ്ജമാക്കിയിട്ടുണ്ട്.  പരിശോധനകള്‍ക്കായി മൂന്നു ഏജന്‍സികളെ സിയാല്‍ ചുമതലപ്പെടുത്തി. രണ്ട് പരിശോധനകള്‍ക്കും സര്‍ക്കാര്‍ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഏത് പരിശോധന വേണമെന്ന് യാത്രക്കാര്‍ക്ക് തീരുമാനിക്കാം.

പരിശോധനകളെ കുറിച്ചുള്ള വിവരങ്ങള്‍ വിമാനത്തിനുള്ളില്‍ തന്നെ യാത്രക്കാരെ അറിയിക്കും. റിസ്‌ക് വിഭാഗത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി പ്രത്യേക ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ തുറക്കും. പരിശോധനാ ഹാളില്‍ ഇവര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഹോള്‍ഡിങ് ഏരിയയില്‍ ലഘു ഭക്ഷണശാല തുറക്കും.

എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ. സി.കെ നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ എം. ഷബീര്‍, ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സി. ദിനേശ് കുമാര്‍, ഡിസ്ട്രിക്ട് മെഡിക്കല്‍ ഓഫീസര്‍ വി.ജയശ്രീ, നോഡല്‍ ഓഫീസര്‍ ഡോക്ടര്‍  എം. എം.ഹനീഷ് , എയര്‍ലൈന്‍സ് ഓപ്പറേറ്റര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശര്‍മിള ടോംസ്, സി. ഐ. എ. എസ്. എഫ് കമന്റ്ഡന്റ് സുനിത് ശര്‍മ്മ,വിമാനത്താവളത്തിലെ വിവിധ ഏജന്‍സികള്‍  തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

Latest News