നടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് ഒരു വർഷം  

അങ്കമാലി- സംസ്ഥാനത്തെ നടുക്കിയ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 2017 ഫെബ്രുവരി 17 ന് സിനിമയുടെ ഡബ്ബിംഗിനായി തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട നടിയെ രാത്രി 9.30 ഓടെ ദേശീയപാത 47ൽ നെടുമ്പാശ്ശേരി അത്താണിക്ക് സമീപം കോട്ടായിൽ വെച്ചാണ് തട്ടിക്കൊണ്ടു പോയത്. നടി സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചുവെന്ന് പറഞ്ഞ് നിറുത്തിച്ച് ഒന്നാം പ്രതി പൾസർ സുനിയുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ട് പോവുകയും കളമശേരി, തൃക്കാക്കര, കാക്കനാട് ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് കേസ്. സംഭവ ശേഷം നടിയുടെ വാഹനത്തിന്റെ ഡ്രൈവറും, കേസിലെ രണ്ടാം പ്രതിയുമായ മാർട്ടിൻ നടിയെ, നടനും സംവിധായകനുമായ ലാലിന്റെ കൊച്ചിയിലെ വീട്ടിലെത്തിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന് ഡ്രൈവർ മാർട്ടിനിൽ സംശയം തോന്നി ചോദ്യം ചെയ്തതിൽ നിന്നാണ് പൾസർ സുനി അടക്കമുള്ളവരുടെ വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് ഒളിവിൽ പോയ സുനി എറണാകുളം സി.ജെ.എം കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോൾ ഫെബ്രുവരി 23 ന് പോലീസ് പിടിയിലായി. 
കേസിൽ ഗൂഢാലോചനയുണ്ടെന്ന് സിനിമാ താരങ്ങളുടെ സംഘടനായായ അമ്മയുടെ യോഗത്തിൽ നടി മഞ്ജു വാര്യർ ആരോപിച്ചിരുന്നു. സംഭവം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് നടൻ ദിലീപും പ്രതികരിച്ചു. തുടർന്ന് പൾസർ സുനി അടക്കമുള്ളവരെ പ്രതികളാക്കി പോലീസ് അന്വേഷണമാരംഭിക്കുകയും കോടതിയിൽ കുറ്റപത്രം നൽകുകയും ചെയ്തു. എന്നാൽ ഇതിനിടെ തന്നെ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമിക്കുന്നുവെന്ന് കാട്ടി ദിലീപ് പോലീസിൽ പരാതി നൽകുകയും തുടർന്ന് നടന്ന അന്വേഷണം കേസിന്റെ വഴിതിരിച്ചു വിടുകയുമായിരുന്നു. കൂടുതൽ അന്വേഷണം നടന്നപ്പോൾ ദിലീപ് അടക്കമുള്ളവർ പ്രതികളായി. കേസിൽ പൾസർ സുനി, മാർട്ടിൻ ആന്റണി, വിജീഷ്, പ്രദീപ്, വടിവാൾ സലിം, തമ്മനം മണികണ്ഠൻ, ചാർലി, ദിലീപ്, മേസ്തിരി സുനിൽ, വിഷ്ണു, അഡ്വ. പ്രദീഷ് ചാക്കോ, അഡ്വ.രാജു ജോസഫ് തുടങ്ങി പന്ത്രണ്ടോളം പ്രതികളാണുള്ളത്.  നടൻ ദിലീപ് നൽകിയ ക്വട്ടേഷൻ പ്രകാരം മറ്റ് പ്രതികളുടെ സഹായത്തോടെ കുറ്റകൃത്യം നടത്തിയെന്നതാണ് ഒന്നാം പ്രതി പൾസർ സുനിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. ആക്രമണം നടക്കുമ്പോൾ നടിയുടെ വാഹനം ഓടിച്ചിരുന്ന മാർട്ടിനാണ് നടിയുടെ യാത്രാ വിവരങ്ങൾ സുനിക്ക് കൃത്യമായി നൽകിയതെന്ന് പ്രോസിക്യൂഷൻ പറയുന്നു. എന്നാൽ പിന്നീട് കൂറുമാറിയ മാർട്ടിൻ ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യ പ്രകാരമാണ് ഇതല്ലാം ചെയ്തതെന്നാണ് ഇപ്പോൾ പറയുന്നത്.
നേരിട്ട് കുറ്റകൃത്യത്തിൽ പങ്ക്, ആക്രമണത്തിലും ദൃശ്യങ്ങൾ പകർത്തുന്നതിലും സുനിയുടെ കൂട്ടു പ്രതി, സുനിക്കൊപ്പം കോയമ്പത്തൂരിൽ ഒളിവിൽ കഴിഞ്ഞു എന്നിവയാണ് മൂന്നാം പ്രതി വിജിഷിനും, നാലാം പ്രതി പ്രദീപിനുമെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. നേരിട്ട് കുറ്റകൃത്യത്തിൽ പങ്ക്, ആക്രമണത്തിലും ദൃശ്യങ്ങൾ പകർത്തുന്നതിലും സഹായം നൽകി എന്നിവയാണ് അഞ്ചാം പ്രതി വടിവാൾ സലിമിനും ആറാം പ്രതി തമ്മനം മണികണ്ഠനുമെതിരായ കുറ്റം. പൾസർ സുനിക്കും സംഘത്തിനും കോയമ്പത്തൂരിൽ ഒളിച്ചു താമസിക്കാൻ സൗകര്യം നൽകി എന്നതാണ് ഏഴാം പ്രതി ചാർലിക്കെതിരായ കുറ്റം. 
നടിയെ ആക്രമിക്കാൻ ഒന്നാം പ്രതി പൾസർ സുനിയുമായി ഗൂഡാലോചന നടത്തി എന്നതാണ് എട്ടാം പ്രതി ദിലീപിനെതിരെ ചുമത്തിയിട്ടുള്ള പ്രധാന കുറ്റം. മുൻ വൈരാഗ്യം തീർക്കാൻ 2013 മുതൽ ദിലീപും സുനിയും ഗൂഢാലോചന നടത്തിയതായും പോലീസ് പറയുന്നു. 
ജയിലിൽ സുനിക്ക് ഫോൺ ചെയ്യാൻ സഹായം നൽകിയെന്നതിന് ഒമ്പതാം പ്രതി മേസ്തിരി സുനിലിനെതിരെയും, സുനിയുടെ കത്ത് ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് എത്തിക്കാൻ സഹായം നൽകിയെന്നതിന് വിഷ്ണുവിനെതിരെയും കുറ്റം ചുമത്തി.
കേസിൽ നിർണായക തെളിവാകേണ്ട ദൃശ്യം പകർത്തിയ മൊബൈൽ ഫോണും ദൃശ്യങ്ങളും പോലീസിനു നൽകാതെ ഒളിപ്പിക്കുകയും, നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നതാണ് പതിനൊന്നും പന്ത്രണ്ടും പ്രതികളായ അഡ്വ.പ്രതീഷ് ചാക്കോ, അഡ്വ.രാജു ജോസഫ് എന്നിവർക്കെതിരായ കേസ്. 
സുനിയെ ജയിലിൽ വച്ച് കത്തെഴുതാൻ സഹായിച്ച വിപിൻ ലാലിനെയും, സുനിയെ ഫോൺ ചെയ്യാൻ സഹായിച്ച പോലീസുകാരൻ പി.കെ. അനീഷിനെയും മാപ്പുസാക്ഷികളാക്കി. 
സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ സാക്ഷികളാവുന്നു എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. നടിയും ദിലീപിന്റെ മുൻ ഭാര്യയുമായ മഞ്ജു വാര്യർ, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, നടി രമ്യ നമ്പീശൻ, സംവിധായകനും നടനുമായ ലാൽ, കുഞ്ചാക്കോ ബോബൻ, സിദ്ധിഖ്, ഗായിക റിമി ടോമി, ദിലീപിന്റെ സുഹൃത്തും സംവിധായകനും നടനുമായ നാദിർഷ എന്നിങ്ങനെ നിരവധി പേരുടെ മൊഴികൾ പുറത്തു വന്നിരുന്നു. ഈ സാക്ഷി മൊഴികളെല്ലാം നടൻ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ ശത്രുത ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നവയാണ്. 
മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം തകരുന്നതിന് നടി കാരണമായതിലുള്ള വൈരാഗ്യം മൂലം ദിലീപ് പൾസർ സുനിക്ക് ഒന്നര കോടി രൂപ നൽകാമെന്ന കരാറിൽ നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ എടുക്കാൻ ക്വട്ടേഷൻ നൽകി എന്നതാണ് പ്രോസിക്യൂഷന്റെ പ്രധാന ആരോപണം. 2013 മുതൽ ഇതിനായി ഗൂഢാലോചന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വിവിധ സന്ദർഭങ്ങളിൽ പല ഹോട്ടലുകളിലും, ഷൂട്ടിംഗ് ലൊക്കേഷനുകളിലും സുനിയും ദിലീപും പരസ്പരം കണ്ടിട്ടുണ്ട്. ഇതിന് മൊബൈൽ ടവർ ലൊക്കേഷൻ, ഹോട്ടൽ ജിവനക്കാർ തുടങ്ങിയ തെളിവുകൾ പോലീസ് ഹാജരാക്കുന്നു. കൃത്യം നടത്തുന്നതിനായി ഇതുവരെ 1,40,000 രൂപ സുനി ദിലീപിൽ നിന്നും കൈപ്പറ്റിയതായും പോലീസ് പറയുന്നു. കേസിലെ പ്രതികൾ വിവിധ സന്ദർഭങ്ങളിൽ ദിലീപുമായി അടുപ്പമുള്ളവരുമായി ബന്ധപ്പെടാൻ ശ്രമിച്ചതിന് തെളിവുണ്ടെന്ന് പോലീസ് അവകാശപ്പെടുന്നു. കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ പ്രതികൾ എത്തിയതായി പോലീസ് ആരോപിക്കുന്നു. നാദിർഷ, അപ്പുണ്ണി, ദിലീപിന്റെ സഹോദരൻ എന്നിവരെയും പ്രതികൾ കണാൻ ശ്രമിച്ചിട്ടുണ്ട്. സുനിയുടെ ഭീഷണി കത്ത് സംബന്ധിച്ച് ദിലീപ് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്ന പര്‌സപര വിരുദ്ധമായ കാര്യങ്ങൾ, സുനിയെ അറിയില്ലെന്ന ദിലീപിന്റെ പ്രസ്താവന, ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്ന് കൃത്രിമ രേഖയുണ്ടാക്കാൻ നടത്തിയ ശ്രമം എന്നിവയൊക്കെയാണ് പോലീസ് നിരത്തുന്ന തെളിവുകൾ. 
എന്നാൽ കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. നിലവിൽ പോലീസ് നൽകിയ ദൃശ്യങ്ങളുടെ പകർപ്പിൽ കൃത്രിമം നടത്തിയതായി സംശയിക്കുന്നു, ദൃശ്യത്തോടപ്പമുള്ള സ്ത്രീ ശബ്ദം സംശയസ്പദമാണ്, ഗൂഢാലോചന തെളിയിക്കാൻ പോലീസിന്റെ കയ്യിൽ തെളിവില്ല എന്നിവയാണ് ദിലീപിന്റെ വാദം. എന്തായാലും കേസ് വിചാരണക്കായി അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് സെഷൻസ് കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്. 
 

Latest News