Sorry, you need to enable JavaScript to visit this website.

വിദേശികളുടെ പണമയക്കൽ  2.4 ശതമാനം കൂടി

  • വർഷം മൂന്നാം പാദത്തിൽ വിദേശികളുടെ റെമിറ്റൻസ് മൂന്നു ശതമാനം തോതിൽ കുറഞ്ഞിരുന്നു.


റിയാദ് - സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ നിയമാനുസൃത മാർഗങ്ങളിലൂടെ കഴിഞ്ഞ മാസം സ്വദേശങ്ങളിലേക്ക് അയച്ച പണം 2.4 ശതമാനം തോതിൽ വർധിച്ചു. ഒക്‌ടോബറിൽ 1,347 കോടി റിയാലാണ് (359 കോടി ഡോളർ) വിദേശികൾ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി അയച്ചത്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ വിദേശികളുടെ റെമിറ്റൻസ് 1,316 കോടി റിയാൽ (350 കോടി ഡോളർ) ആയിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം 31 കോടി റിയാൽ വിദേശികൾ അധികം അയച്ചു. 


ഈ വർഷം മൂന്നാം പാദത്തിൽ വിദേശികളുടെ റെമിറ്റൻസ് മൂന്നു ശതമാനം തോതിൽ കുറഞ്ഞിരുന്നു. മൂന്നാം പാദത്തിൽ വിദേശികൾ ആകെ 3,960 കോടി റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. ഒന്നും രണ്ടും പാദങ്ങളിൽ റെമിറ്റൻസ് പത്തു ശതമാനത്തോളം വർധിച്ചിരുന്നു. 2019 നാലാം പാദത്തിനു ശേഷം ആദ്യമായാണ് ഇക്കഴിഞ്ഞ മൂന്നാം പാദത്തിൽ വിദേശികളുടെ റെമിറ്റൻസ് കുറയുന്നത്. 
ഈ വർഷാദ്യം മുതൽ വിദേശികളുടെ റെമിറ്റൻസ് 5.2 ശതമാനം തോതിൽ വർധിച്ചിട്ടുണ്ട്. പത്തു മാസത്തിനിടെ വിദേശികൾ ആകെ 12,979 കോടി റിയാൽ (3,460 കോടി ഡോളർ) ആണ് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും വഴി സ്വദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിദേശികളുടെ റെമിറ്റൻസ് 12,340 കോടി റിയാൽ ആയിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വർഷം വിദേശികളുടെ റെമിറ്റൻസിൽ 639 കോടി റിയാലിന്റെ വർധന രേഖപ്പെടുത്തി. 


ഒക്‌ടോബറിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സ്വദേശികൾ വിദേശങ്ങളിലേക്ക് അയച്ച പണം 30.1 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ മാസം സ്വദേശികൾ 550 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ സ്വദേശികൾ 424 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചിരുന്നത്. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം സ്വദേശികളുടെ റെമിറ്റൻസിൽ 126 കോടി റിയാലിന്റെ വർധന രേഖപ്പെടുത്തി. 
എന്നാൽ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം സ്വദേശികളുടെ റെമിറ്റൻസ് 4.8 ശതമാനം തോതിൽ കുറഞ്ഞു. സെപ്റ്റംബറിൽ സൗദികൾ 579 കോടി റിയാൽ വിദേശങ്ങളിലേക്ക് അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം സ്വദേശികളുടെ റെമിറ്റൻസിൽ 29 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തിയതായും സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. 


 

Tags

Latest News