Sorry, you need to enable JavaScript to visit this website.

വാക്‌സിന്റെ ഫലപ്രാപ്തിയിൽ ആശങ്ക പ്രകടിപ്പിക്കേണ്ടതില്ല-സുപ്രീം കോടതി

ന്യൂദൽഹി- കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയിൽ ആശങ്ക പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നു സുപ്രീംകോടതി. വാക്‌സിന് എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടെന്ന തരത്തിലുള്ള സന്ദേശം കോടതിയിൽ നിന്നുണ്ടാകില്ലെന്നും വ്യക്തമാക്കി. വാക്‌സിൻ സ്വീകരിച്ച ശേഷം 30 ദിവസത്തിനുള്ളിൽ മരിച്ചവരുടെ കണക്കുകൾ പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയുടെ പകർപ്പ് സോളിസിറ്റർ ജനറലിനു കൈമാറാൻ ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. 
    ഹർജി നൽകുന്ന സമയത്തിനുള്ളിൽ വാക്‌സിൻ സ്വീകരിച്ച ശേഷം 900 പേർ മരിച്ചിട്ടുണ്ടെന്നാണ് ഹർജിക്കാരനായ അജയ് കുമാർ ഗുപ്തയ്ക്ക്  വേണ്ടി ഹാജരായ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി. വാക്‌സിൻ എടുത്ത ആരോഗ്യവാൻമാരായ ആളുകൾ പോലും മരിച്ചു എന്നും പരാതിക്കാരൻ ആരോപിക്കുന്നു. എന്നാൽ, ഈ മരണങ്ങൾ വാക്‌സിൻ എടുത്തു എന്ന കാരണം കൊണ്ടു മാത്രമാകില്ലെന്ന് ജസ്റ്റീസ് ചന്ദ്രചൂഡ് പറഞ്ഞു. പക്ഷേ, ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് കോളിൻ ഗോൺസാൽവസ് വാദിച്ചു. മരണ കാരണം എന്താണ് എന്നതിൽ വ്യക്തമായ സ്ഥിരീകരണം വേണമെന്നും ആവശ്യപ്പെട്ടു. 
    വാക്‌സിൻ സ്വീകരിച്ച ശേഷം മരിച്ചവരുടെ ഔദ്യോഗിക കണക്കുകൾ അവിശ്വസനീയമാണെന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ കോടതി തിരുത്തി. അവിശ്വസനീയം എന്നു പറയാനാകില്ല. വാക്‌സിനേഷന്റെ നേട്ടങ്ങൾ തള്ളിക്കളയാവുന്നതല്ല. ലോകാരോഗ്യ സംഘടന പോലും വാക്‌സിന് അനുകൂലമായാണ് സംസാരിച്ചത്. ലോക രാജ്യങ്ങളെല്ലാം തന്നെ വാക്‌സിനെ പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ വാക്‌സിനെ സംശയത്തിന്റെ നിഴലിൽ നിർത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.
    വാക്‌സിൻ വിമുഖത ഒരു തരത്തിലും അനുവദിക്കാനാകില്ലെന്നു പറയുന്നു. പക്ഷേ, വാക്‌സിന്റെ പാർശ്വ ഫലങ്ങളെക്കുറിച്ചു മറ്റു രാജ്യങ്ങൾ കൃത്യമായി നിരീക്ഷണം നടത്തുമ്പോൾ ഇന്ത്യക്കു മാത്രമായി അതിൽ നിന്നു മാറി നിൽക്കാനാകില്ലെന്നും കോളിൻ ഗോൺസാൽവസ് പറഞ്ഞു.
 

Latest News