Sorry, you need to enable JavaScript to visit this website.

കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ 16 വയസ്സായ പെണ്‍കുട്ടിയും 10 വയസ്സായ ആണ്‍കുട്ടിയും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ  കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
മരിക്കുന്നതിന് മുമ്പ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബന്ധുക്കള്‍ പറഞ്ഞു. ഉന്നത ജാതിക്കാരനായ അയല്‍ക്കാരനാണ് സംഭവത്തിനു പിന്നിലെന്നും ബന്ധുക്കള്‍ പറഞ്ഞു.

11 പേര്‍ക്കെതിരെ കൂട്ടബലാത്സംഗവും കൊലപാതകവും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചിലരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പ്രയാഗ്‌രാജ് പോലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.

50 വയസ്സുള്ള പുരുഷന്റെയും 45 വയസ്സുള്ള ഭാര്യയുടെയും അവരുടെ കുട്ടികളുടെയും മൃതദേഹങ്ങള്‍ ഇവരുടെ വീട്ടിലാണ് കണ്ടെത്തിയത്.  മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് ഇവരെ ആക്രമിച്ചതെന്നും ദേഹത്ത് സാരമായ മുറിവുകളുണ്ടെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം വീടിനുള്ളിലെ മുറിയിലും മറ്റ് മൂന്ന് മൃതദേഹങ്ങള്‍ മുറ്റത്ത് ഒരുമിച്ചുമാണ് കണ്ടെത്തിയത്.

2019 മുതല്‍ ഉന്നതജാതി കുടുംബവുമായി  ഭൂമി തര്‍ക്കമുണ്ടെന്ന് ബന്ധുക്കളിലൊരാള്‍ പറഞ്ഞു.  കഴിഞ്ഞ സെപ്റ്റംബറില്‍  കുടുംബം ആക്രമിക്കപ്പെട്ടപ്പോള്‍ പോലീസ് ഒത്തുതീര്‍പ്പിനാണ് ശ്രമിച്ചത്. പോലീസ് കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാര്‍ കുടുംബത്തെ സമീപിച്ച് നിരന്തരം ഒത്തുതീര്‍പ്പിന് സമ്മര്‍ദ്ദം ചെലുത്തിരുന്നു. പോലീസ്   ഇന്‍സ്‌പെക്ടറും  വിട്ടുവീഴ്ച ചെയ്യാന്‍ പറഞ്ഞിരുന്നുവെന്ന് കുടുംബാംഗങ്ങളില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സെപ്റ്റംബര്‍ 21 ന് കുടുംബത്തെ മര്‍ദിച്ചുവെങ്കിലും  ഒരാഴ്ചയ്ക്ക് ശേഷം മാത്രമാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. തുടര്‍ന്ന് മര്‍ദനമേറ്റ കുടുംബത്തിനെതിരെയും കേസെടുത്തു.

 

Latest News