തിരുവനന്തപുരം- പോലീസ് സേനയിൽ ഉന്നത ഉദ്യോഗസ്ഥർ മുതൽ സിവിൽ പോലീസുകാർ വരെ ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നുവെന്നതിന്റെ കണക്കുകൾ പുറത്ത്. മേലുദ്യോഗസ്ഥരുടെ നിയന്ത്രണങ്ങളും ശാസനകളും ഉണ്ടെങ്കിലും പോലീസിലെ ക്രിമിനലുകൾക്ക് കുറവ് വരുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ 744 പോലീസുകാർ ക്രിമിനൽ കേസിൽ പ്രതികളാണ്. എന്നാൽ കണക്കിൽപെടാത്തവർ ഇരട്ടിയിലധികം വരും. കേസുകളിൽ ശിക്ഷിക്കപ്പെട്ട 18 പേരെ സർവീസിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ബാക്കിയുള്ളവർ വിചാരണ നേരിടുന്നു. 691 പേർക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് സേനയിലെ അച്ചടക്കമില്ലായ്മയെയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ തന്നെ പരാതിക്കാരുടെ കൂടെ നിൽക്കാതെ പ്രതികളുടെ ഭാഗത്ത് നിന്ന് നീതിനിർവഹണം നടത്തുന്നതും സാധാരണമാകുന്നു.
സമ്പത്തിന്റെ കസ്റ്റഡി മരണവും ഉരുട്ടിക്കൊലക്കേസും വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമെല്ലാം പോലീസിന്റെ ക്രൂരത തെളിയിക്കുന്നതായിരുന്നു. സമ്പത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പോലീസ് മൃഗതുല്യരായി മാറുന്നത് സംബന്ധിച്ച് ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതോടെ ക്രിമിനൽകേസിൽ പെട്ട പോലീസുകാരുടെ പട്ടിക തയ്യാറാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കുറ്റം ചെയ്യാത്ത പതിനെട്ടുകാരനെ പോക്‌സോ കുറ്റം ചുമത്തി ജയിലിൽ ഇട്ട പോലീസുകാർ തന്നെ പോക്‌സോ കേസിലും പ്രതികളാകുന്നു. രാഷ്ട്രീയം നോക്കി പോലീസിലെ കുറ്റക്കാരെ കണ്ടെത്തുന്നതിനാലാണ് സേനയിൽ കുറ്റകൃത്യം ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതെന്ന ആരോപണവും ശക്തമാണ്. കുറ്റക്കാരെ ശിക്ഷിക്കാനുള്ള അധികാരം മുതിർന്ന ഓഫീസർമാർക്കുണ്ട്. എന്നാൽ സംഘടനാ നേതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് മുതിർന്ന പോലീസ് ഓഫീസർമാർ പ്രവർത്തിക്കേണ്ട അവസ്ഥയിലായതിനാൽ കുറ്റക്കാരെ സംരക്ഷിക്കേണ്ട അവസ്ഥയിലും പ്രതിഷേധങ്ങൾ കനക്കുമ്പോൾ സ്ഥലംമാറ്റമോ സസ്‌പെൻഷനോ നൽകും. സസ്‌പെൻഷൻ ലഭിക്കുന്നവരെ അധികം താമസിയാതെ സ്ഥാനക്കയറ്റം നൽകി ജോലിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. കുറ്റാരോപിതർ അല്ലെന്ന് തെളിയുന്നതുവരെ സ്ഥാനക്കയറ്റം പാടില്ലെന്ന് സേനയിലെ നിയമത്തിൽ പറയുന്നു. കൂടാതെ ഗ്രേഡ് കുറയ്ക്കാനുമാകും. ഇതൊന്നും ഇപ്പോൾ നടപ്പിലാകില്ലെന്നു മാത്രം. വിവാദ കേസുകളിലെ കുറ്റാരോപിതർ വരെ ഡി.ജി.പി ഓഫീസിൽ സ്ഥാനക്കയറ്റത്തോടെ പണിയെടുക്കുന്നു.






