കണ്ണൂർ - ബംഗളൂരുവിൽനിന്നും പരിചയപ്പെട്ട അമ്പലപ്പുഴ സ്വദേശിനിയായ 22 കാരിയെ കണ്ണൂരിൽ എത്തിച്ച് ക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തയ്യിൽ മരക്കാർകണ്ടി ഫദൽ കോട്ടേജിലെ മുഹമ്മദ് ഷാഹിദി ( 20 ) നെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളി പൊതുവാച്ചേരി സ്വദേശി പട്ടാരത്ത് മുനീർ ( 26 ) ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ തുടങ്ങി.
ബംഗളൂരുവിൽ വെച്ച് പരിചയപ്പെട്ട യുവതിയുമായി ആലപ്പുഴയിൽ പോയ പ്രതികൾ കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെത്തിയത്. മുനീറിന്റെ കാമുകിയാണെന്ന് പറഞ്ഞാണ് യുവതിയെ കൊണ്ടുവന്നത്. ഷാഹിദിന്റെ കാമുകിയും കൊച്ചിയിലുണ്ടായിരുന്നു. ഷാഹിദിന്റെ കാമുകിയെ കൊച്ചിയിൽ നിർത്തിയാണ് യുവതിയുമായി കണ്ണൂരിലെത്തിയത്. തുടർന്ന് കണ്ണൂർ പൊതുവാച്ചേരി തന്നടയിലെ ഒരു മുറിയിൽ താമസിച്ചു. അവിടെ വെച്ച് യുവാക്കളും യുവതിയും തമ്മിൽ വാക് തർക്കം ഉണ്ടാവുകയും യുവതിയെ ക്രൂരമായി മർദിക്കുകയുമായിരുന്നു. മർദനമേറ്റ യുവതി ജില്ല ആശുപത്രിയിൽ ചികിത്സ തേടിയശേഷം എടക്കാട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പതിനേഴാമത്തെ വയസിൽ ആലപ്പുഴയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഈ യുവതി പിടിയിലായിരുന്നു. ഇവരെല്ലാം മയക്കു മരുന്ന് റാക്കറ്റിലെ കണ്ണികളാണെന്നാണ് പോലീസ് സംശയിക്കുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട തർക്കമാകാം യുവതിയെ മർദിക്കുന്നതിൽ കലാശിച്ചതെന്നും കരുതുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.