Sorry, you need to enable JavaScript to visit this website.

ഫേസ്ബുക്ക് തിരിച്ചുകിട്ടി, പുനര്‍ജന്മ സുഖമെന്ന് കെ.ടി.ജലീല്‍, ആദ്യപോസ്റ്റ് ഹലാലും മന്ത്രിച്ചൂത്തും

കോഴിക്കോട്- ഇരുപത് ദിവസം ബ്ലോക്കായ എഫ്.ബി പേജ് തിരിച്ചുകിട്ടിയ സന്തോഷത്തില്‍ മുന്‍മന്ത്രി കെ.ടി. ജലീല്‍. ഹലാല്‍ ഭക്ഷണത്തെ കുറിച്ചും മന്ത്രിച്ചൂത്തിനെ കുറിച്ചും സംഘ്പരിവാറിന്റെ ദുഷ്ടലാക്കിനെ കുറിച്ചുമാണ് പുതിയ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

കഴിഞ്ഞ ഇരുപത് ദിവസമായി എന്റെ എഫ്.ബി പേജ് ബ്ലോക്കായിരുന്നു. 'ചിലര്‍' നടത്തിയ ബോധപൂര്‍വ്വമായ നീക്കങ്ങളായിരുന്നു അതിന് കാരണം. നിരന്തരമായ ശ്രമങ്ങളെ തുടര്‍ന്ന് തടസ്സം നീക്കാനായി. ദിവസങ്ങള്‍ക്ക് വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുണ്ടെന്ന് തോന്നിയ ദിനങ്ങളാണ് കടന്നു പോയത്. അങ്ങിനെ ഒരു പുനര്‍ജന്മ സുഖവും അനുഭവിച്ചു.

ഹലാല്‍ ഭക്ഷണവും മന്ത്രിച്ചൂത്തും

വില്‍ക്കപ്പെടുന്ന മാംസം തലക്കടിച്ചോ ശ്വാസം മുട്ടിച്ചോ കഴുത്ത് പിരിച്ചോ കൊന്ന മൃഗങ്ങളുടേതോ പക്ഷികളുടേതോ അല്ലെന്നും ശ്വാസ നാളവും അന്നനാളവും അറുത്ത് രക്തം വാര്‍ന്ന  ഇറച്ചിയാണെന്നും അറിയിക്കാന്‍ വേണ്ടിയാവണം ''ഹലാല്‍'' അഥവാ അനുവദിനീയം എന്ന ബോര്‍ഡ് ചിലര്‍ സ്ഥാപിച്ചു തുടങ്ങിയത്. തലക്കടിച്ചും ശ്വാസം മുട്ടിച്ചും കഴുത്ത് പിരിച്ചും കൊന്ന മൃഗങ്ങളുടെയോ പക്ഷികളുടെയോ മാംസം വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ വഞ്ചിക്കപ്പെടാതിരിക്കാനും ഇത്തരം ബോര്‍ഡുകള്‍ ഉപകരിച്ചിട്ടുണ്ടാകും. ഒരു ബോര്‍ഡും വെക്കാതെത്തന്നെ എല്ലാ വെജിറ്റേറിയന്‍ റെസ്‌റ്റോറന്റുകളും 'ഹലാല്‍' ഭക്ഷണം വിളമ്പുന്ന കേന്ദ്രങ്ങളാണ്. പ്രസവ വാര്‍ഡിന്റെ മുമ്പില്‍ സ്ത്രീകള്‍ക്ക് മാത്രം എന്ന് ആരും എഴുതി വെക്കാറില്ലല്ലോ?

മന്ത്രിച്ചൂതിയ നൂലും ചരടും വെള്ളവും ഭക്ഷണവും നല്‍കുന്ന പതിവ് നൂറ്റാണ്ടുകളായി ഇന്ത്യയിലെ വിവിധ മതസമൂഹങ്ങളിലെ സിദ്ധന്മാര്‍ക്കിടയില്‍ വ്യാപകമായി കാണാനാകും. മന്ത്രിച്ചൂതി (തുപ്പി എന്ന് സംഘ് മിത്രങ്ങള്‍) നല്‍കപ്പെടുന്ന ഭക്ഷണമാണ് 'ഹലാല്‍' ഭക്ഷണം എന്ന രൂപേണ നടത്തപ്പെടുന്ന പ്രചരണം തീര്‍ത്തും അടിസ്ഥാന രഹിതമാണ്. സത്യവും അര്‍ധസത്യവും അസത്യവും പറഞ്ഞു കേട്ടതും കേട്ടതിന്‍മേല്‍ കേട്ടതും ഊഹാപോഹങ്ങും എല്ലാംകൂടി വറുത്തരച്ച് ഒരു പ്ലേറ്റില്‍ വിളമ്പുന്നത് തീര്‍ത്തും ദുരുദ്ദേശത്തോടെയാണ്. ഇതു മനസ്സിലാക്കാനുള്ള വിവേകമാണ് കാലം ഒരു ശരാശരി ഭാരതീയനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

 

Latest News