Sorry, you need to enable JavaScript to visit this website.

മോഫിയയുടെ ആത്മഹത്യ: ഭര്‍ത്താവും മാതാപിതാക്കളും റിമാന്‍ഡില്‍

കൊച്ചി- ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ (21)ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും റിമാന്‍ഡില്‍.

ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (27), ഭര്‍തൃമാതാവ് റുഖിയ (55), ഭര്‍തൃ പിതാവ് യൂസഫ് (63) എന്നിവരെയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ഐപിസി 304 (ബി), 498 (ഏ), 306, 34 ഐ പി സി വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ബുധനാഴ്ച പുലര്‍ച്ചയോടെയാണ് കസ്റ്റഡിയിലെടുത്തത്. ആലുവ ഡിവൈ.എസ്.പി പി.കെ ശിവന്‍കുട്ടിയുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം.  

ആലുവ കീഴ്മാട് എടയപ്പുറം കക്കാട്ടില്‍ പ്യാരിവില്ലയില്‍ കെ. ദില്‍ഷാദിന്റെ മകള്‍ മോഫിയ പര്‍വീണിനെ  ചൊവ്വ രാത്രിയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പോലീസ് സ്‌റ്റേഷനില്‍ മധ്യസ്ഥചര്‍ച്ച കഴിഞ്ഞ് തിരിച്ചെത്തിയതിനു പിന്നാലെ ആയിരുന്നു ആത്മഹത്യ. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരായ ആരോപണങ്ങള്‍ എഴുതിയ കുറിപ്പ് മുറിയില്‍നിന്ന് കണ്ടെടുത്തിരുന്നു.

കോതമംഗലം ഇരുമലപ്പടി സ്വദേശി സുഹൈലുമായി ഏഴുമാസംമുമ്പാണ് മോഫിയയുടെ നിക്കാഹ് നടന്നത്.  ജനുവരിയില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചെങ്കിലും അതിനുമുമ്പുതന്നെ ഭര്‍തൃവീട്ടുകാര്‍  കോതമംഗലത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ചൊവ്വാഴ്ച ആലുവ ഈസ്റ്റ് എസ്എച്ച്ഒയുടെ സാന്നിധ്യത്തില്‍ ഇരുവീട്ടുകാരും ചര്‍ച്ച നടത്തി.  ഇവിടെവച്ച് പെണ്‍കുട്ടിയെ അവഹേളിച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയില്‍ കലാശിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു.

 

Latest News