കൊച്ചി- സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ യുവതി ആത്മഹത്യ ചെയ്തു. എടയപ്പുറം സ്വദേശി മോഫിയ പര്വിന് (21) ആണ് തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്.
സാമ്പത്തികമായി ഒന്നും വേണ്ടെന്ന് പറഞ്ഞാണ് കല്യാണം കഴിച്ചതെങ്കിലും പിന്നീട് പണം ആവശ്യപ്പെട്ടതായി മോഫിയയുടെ പിതാവ് പറയുന്നു.
കണ്‍സ്ട്രക്ഷന്‍ ജോലിയാണെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ ജോലിയൊന്നുമില്ല. പിന്നീട് സിനിമ പിടിക്കാന്‍ 40 ലക്ഷം വേണമെന്ന് പറഞ്ഞു. പരാതി നല്കാനെത്തിയപ്പോള് ആലുവ സിഐ മോശമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഭര്‍തൃവീട്ടുകാര്‍ക്കും സി.ഐക്കുമെതിരെ നടപടി എടുക്കണമെന്ന് മോഫിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ഞാന്‍ മരിച്ചാല്‍ അവന് എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. ഞാന്‍ എന്തുചെയ്താലും മാനസികപ്രശ്നമെന്നേ പറയൂ. എനിക്ക് ഇനി ഇത് കേട്ടുനില്ക്കാന് വയ്യ. ഞാന്‍ ഒരുപാടായി സഹിക്കുന്നു. പടച്ചോന് പോലും നിന്നോട് പൊറുക്കൂല്ല. സി.ഐക്കെതിരെ നടപടിയെടുക്കണം. സുഹൈല്‍, ഫാദര്‍, മദര്‍ ക്രിമിനലുകളാണ്. അവര്‍ക്ക് മാക്സിമം ശിക്ഷ കൊടുക്കണം. എന്റെ അവസാനത്തെ ആഗ്രഹം..
എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതായിരുന്നു ശരി. അവന് ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍. എന്നാല്‍ ഈ ലോകത്ത് ആരേക്കാളും സ്നേഹിച്ചയാള്‍ എന്നെപ്പറ്റി ഇങ്ങനെ പറയുന്നത് കേള്‍ക്കാനുള്ള ശക്തിയില്ല. അവന് അനുഭവിക്കും എന്തായാലും. പപ്പ സന്തോഷത്തോടെ ജീവിക്ക്. എന്റെ റൂഹ് ഇവിടെത്തന്നെ ഉണ്ടാകും.
അവനെ അത്രമേല്‍ സ്നേഹിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്. പടച്ചോനും അവനും എനിക്കും അറിയുന്ന കാര്യമാണത്. നീ എന്താണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല. എന്ത് തെറ്റാണ് ഞാന്‍ നിങ്ങളോട് ചെയ്തത്? നിങ്ങളെ ഞാന്‍ സ്നേഹിക്കാന്‍ പാടില്ലായിരുന്നു.. മോഫിയയ ഡയറിയില്‍ എഴുതി.
തൊടുപുഴയിൽ എൽഎൽബി വിദ്യാർത്ഥിയായിരുന്നു മോഫിയ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടായിരുന്നു വിവാഹം.







