റിയാദ്- നാസ അന്താരാഷ്ട്ര സ്പേസ് ആപ്‌സ് ചാലഞ്ചിൽ നാമനിർദേശം ചെയ്യപ്പെട്ട സൗദി പ്രോജക്ടുകൾ വൻ നേട്ടം കൈവരിച്ചു. ഭൂമിയും ബഹിരാകാശം നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന വികസനാത്മകവും നൂതനവുമായ പരിഹാരങ്ങളാണ് സൗദി ബഹിരാകാശ അതോറിറ്റി നൽകിയത്. ഏറ്റവും കൂടുതൽ പദ്ധതികൾ സമർപ്പിച്ച രാജ്യവും സൗദി അറേബ്യയാണ്. 37 പദ്ധതികളാണ് സൗദി അറേബ്യ മുന്നോട്ടു വെച്ചത്.
സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള ടീമുകളാണ് പദ്ധതികൾ സമർപ്പിച്ചത്. അൽഫൈസൽ സ്പേസ് എക്‌സ് ടീം (റിയാദ്), ഗാലക്സി ജെംസ് ടീം (ജിദ്ദ), റിഷേപ്പ് ടീം (ദമാം), സൂപ്പർ നോവ (തായിഫ്), തുവൈഖ്, ഹീറോ (റിയാദ്), സൺഷൈൻ (ദഹ്റാൻ) എന്നിവ സൗദിക്ക് വേണ്ടി നാസ ആപ് ചാലഞ്ചിൽ മികച്ച പ്രോജക്ടുകൾ സമർപ്പിച്ച ടീമുകളിൽ പെടുന്നു.
സൗദിയിലെ 13 നഗരങ്ങളിൽ നിന്ന് 122 ടീമുകളെയാണ് തയാറാക്കിയത്. അവയിൽ 26 ടീമുകൾ നാസ സ്പേസ് ചാലഞ്ചിൽ പദ്ധതികൾ സമർപ്പിക്കാൻ യോഗ്യത നേടിയിട്ടുണ്ട്.
നാസ ചലഞ്ചിൽ പങ്കെടുത്ത സൗദി ടീമുകൾ സ്വദേശികളും വിദേശികളുമായ ട്രെയിനർമാരുടെ മേൽനോട്ടത്തിലാണ് പരിശീലനം നേടിയത്. ഈ മേഖലയിൽ മികച്ച പരിശീലനം നൽകാൻ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ചാലഞ്ചിൽ പങ്കെടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുക എന്ന ലക്ഷ്യത്തോടെ അതോറിറ്റി സ്പേസ് ഹാക്കത്തോൺ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സര നിലവാരം ഉയർത്തുന്നതിനായി വിജയികൾക്ക് രണ്ട് ലക്ഷം റിയാൽ ആണ് സൗദി സ്പേസ് അതോറിറ്റി വകയിരുത്തിയത്.
ബഹിരാകാശ ശാസ്ത്ര മേഖലയിൽ കൂടുതൽ കണ്ടെത്തലുകൾ നടത്താൻ സാധിക്കുന്ന തലമുറയെ സൃഷ്ടിക്കുകയും അതുവഴി ദേശീയ വികസനം ത്വരിതപ്പെടുത്തുകയും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയുമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് സൗദി സ്പേസ് അതോറിറ്റി വ്യക്തമാക്കി.