തിരുവനന്തപുരം- അമ്മയിൽനിന്ന് മാറ്റിയ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിനെ ആന്ധ്ര ദമ്പതികളിൽ നിന്ന് ഉദ്യോഗസ്ഥ സംഘം ഏറ്റുവാങ്ങി. ആന്ധ്രയിലെ ഒരു ജില്ല കേന്ദ്രത്തിലെ ശിശുക്ഷേമസമിതി ഓഫീസിൽ വെച്ചാണ് കേരള ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ഇന്ന് വൈകുന്നേരത്തോടെയാണ് കേരളത്തിൽ നിന്നുള്ള നാലംഗ സംഘം ആന്ധ്രയിലെ ജില്ലാ കേന്ദ്രത്തിലെത്തിയത്. ആറു മണിയോടെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളും ജില്ലാ കേന്ദ്ര ത്തിലെത്തുകയായിരുന്നു. കുഞ്ഞുമായി സംഘം നാളെ കേരളത്തിലേക്ക് തിരിക്കും. ഇന്ന് രാവിലെ 6.10 നുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഘം തിരിച്ചത്. പുലർച്ചെ നാലു മണിയോടെയാണ് സ്വകാര്യ വാഹനത്തിൽ മൂന്നംഗ പോലീസ് സംഘം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. പിന്നാലെ എത്തിയ ശിശുക്ഷേമ സമിതിയിലെ ജീവനക്കാരിയും സംഘത്തോടൊപ്പം ചേരുകയായിരുന്നു. കേരളത്തിൽ നിന്ന് ഉദ്യോഗസ്ഥ സംഘമെത്തുന്ന വിവരം ദമ്പതികളെ നേരത്തെ തന്നെ അറിയിച്ചിരുന്നു. കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചാൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കായിരിക്കും സംരക്ഷണ ചുമതല. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുരക്ഷാ ചുമതല വഹിക്കും. തുടർന്ന് അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡി.എൻ.എ പരിശോധനക്കായി സാമ്പിൾ ശേഖരിക്കും. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്‌നോളജിയിലെ പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികളിലേക്ക് കടക്കും. ഫലം പോസിറ്റീവായാൽ ചൈൽഡ് വെൽഫയർ കമ്മിറ്റി കുഞ്ഞിനെ വിട്ടുകൊടുക്കുന്ന നടപടികളായിരിക്കും സ്വീകരിക്കുക. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.