Sorry, you need to enable JavaScript to visit this website.

ഹൂത്തികൾ സൗദിയിലേക്ക് തൊടുത്തുവിട്ട മിസൈലുകൾ തകർന്നുവീണു

റിയാദ് - ദക്ഷിണ സൗദിയിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനങ്ങൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ നാലു ശ്രമങ്ങൾ സഖ്യസേന വിഫലമാക്കി. വെള്ളിയാഴ്ച രാത്രിയാണ് ദക്ഷിണ സൗദി അറേബ്യയിൽ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികൾ ഡ്രോണുകൾ തൊടുത്തുവിട്ടത്. ഇതിൽ ഒരു ഡ്രോൺ സൻആ എയർപോർട്ടിൽ നിന്നാണ് തൊടുത്തുവിട്ടത്. നാലു ഡ്രോണുകളും ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിനു മുമ്പായി സഖ്യസേന കണ്ടെത്തി വെടിവെച്ചിടുകയായിരുന്നു. സൻആ എയർപോർട്ടിൽ നിന്ന് തൊടുത്തുവിട്ട ഡ്രോൺ യെമൻ വ്യോമമേഖലയിൽ വെച്ചു തന്നെ കണ്ടെത്തി വെടിവെച്ചിടാൻ സാധിച്ചതായും സഖ്യസേന പറഞ്ഞു. 
അതിനിടെ, യെമനിൽ സിവിലിയൻ കേന്ദ്രങ്ങൾക്കു നേരെ ആക്രമണങ്ങൾ നടത്താൻ ഹൂത്തികൾ തൊടുത്തുവിട്ട രണ്ടു ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് അധികം കഴിയുന്നതിനു മുമ്പായി സ്വയം തകർന്നുവീണതായി സഖ്യസേന പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് യെമനിൽ നിയമാനുസൃത ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾക്ക് ശ്രമിച്ചത്. എന്നാൽ രണ്ടു മിസൈലുകളും വൈകാതെ തകർന്നുവീഴുകയായിരുന്നു. 
ഇരുപത്തിനാലു മണിക്കൂറിനിടെ ഹൂത്തി കേന്ദ്രങ്ങൾക്കു നേരെ സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളിൽ 100 ലേറെ ഹൂത്തി ഭീകരർ കൊല്ലപ്പെടുകയും ഹൂത്തികളുടെ 19 സൈനിക ഉപകരണങ്ങൾ തകരുകയും ചെയ്തു. മാരിബിലും അൽബൈദായിലും ഹൂത്തി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് 28 വ്യോമാക്രമണങ്ങളാണ് ഇരുപത്തിനാലു മണിക്കൂറിനിടെ സഖ്യസേന നടത്തിയത്. പടിഞ്ഞാറൻ തീരത്ത് യെമൻ സൈന്യത്തിന് പിന്തുണ നൽകാനും സാധാരണക്കാർക്ക് സംരക്ഷണം നൽകാനും ശ്രമിച്ച് ഏഴു വ്യോമാക്രമണങ്ങളും നടത്തിയതായി സഖ്യസേന പറഞ്ഞു.
 

Latest News