ദത്ത് വിവാദം: കുഞ്ഞിനെ തിരിച്ചെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍  ഹൈദരാബാദിലേക്ക്; ഇന്ന് തന്നെ ഏറ്റെടുത്തേക്കും


തിരുവനന്തപുരം- അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ തിരിച്ചെത്തിക്കാന്‍ ഉദ്യോഗസഥര്‍ ഹൈദരാബാദിലേക്ക് പുറപ്പെട്ടു. മൂന്ന് പോലീസുകാരും ശിശുക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥയുമാണ് സംഘത്തിലുള്ളത്. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ മാതാപിതാക്കളില്‍ നിന്നു കുട്ടിയെ ഇന്ന് തന്നെ ഏറ്റെടുത്തേക്കുമെന്നാണ് വിവരം.കുഞ്ഞ് തിരുവനന്തപുരത്ത് എത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തും. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം െ്രെകംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് സംരക്ഷണ ചുമതല. ആന്ധ്രാ പോലീസും കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കും.
അതേസമയം അമ്മ അറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ കേസ് ഇന്ന് തിരുവനന്തപുരം കുടുംബ കോടതി പരിഗണിക്കും. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്തിയ റിപ്പോര്‍ട്ട് നല്‍കാന്‍ സിഡബ്ല്യൂസിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഡിഎന്‍എ പരിശോധനയ്ക്കായി ദത്തെടുത്ത ദമ്പതികളില്‍ നിന്നും കുഞ്ഞിനെ തിരികെയത്തിക്കാന്‍ നടപടി സ്വീകരിച്ചുവെന്ന് ചൈല്‍ഡ് വെല്‍ഫര്‍ കമ്മിറ്റി ഇന്ന് കോടതിയെ അറിയിക്കും.
 

Latest News