Sorry, you need to enable JavaScript to visit this website.

അവര്‍ ഭാര്യയെ പോലും വെറുതെ വിടുന്നില്ല; പൊട്ടിക്കരഞ്ഞ് ചന്ദ്രബാബു നായിഡു

അമരാവതി- ഭാര്യക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് സഭയില്‍ നിന്നിറങ്ങിപ്പോയ ചന്ദ്രബാബു നായിഡു മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഇതുവരെ രാഷ്ട്രീയത്തില്‍ പോലുമിറങ്ങാത്ത തന്റെ ഭാര്യക്കെതിരെ ഭരണകക്ഷിയായ വൈ.എസ.്ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് ടി.ഡി.പി നേതാവായ ചന്ദ്രബാബു നായിഡു പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞത്.  ഇനി മുഖ്യമന്ത്രിയായിട്ടല്ലാതെ സഭയില്‍ കയറില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടര വര്‍ഷമായി അപമാനം സഹിച്ചാണ് കഴിയുന്നത്. എന്നാല്‍ ഒരിക്കലും ശാന്തത കൈവിട്ടില്ല. എന്നാല്‍, ഇന്ന് അവര്‍ എന്റെ ഭാര്യയെപ്പോലും ലക്ഷ്യമിട്ടു. അന്തസ്സോടെയാണ് ജീവിക്കുന്നത്. ഇത് എനിക്ക് സഹിക്കാന്‍ കഴിയില്ല. സഭക്കുള്ളില്‍ താന്‍ അപമാനിക്കപ്പെട്ടു- ചന്ദ്രബാബു നായിഡു പറഞ്ഞു.

ആന്ധ്ര നിയമസഭയില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടിയത്. ഭാര്യക്കെതിരായ പരാമര്‍ശത്തില്‍ മറുപടി പറയാന്‍ സ്പീക്കര്‍ തമ്മിനേനി അനുവദിച്ചില്ലെന്നും മൈക്ക് ഓഫ് ചെയ്‌തെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു.

എന്നാല്‍ ചന്ദ്രബാബുവിന്റെ കരച്ചില്‍ നാടകമാണെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കുറ്റപ്പെടുത്തി. ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെ വ്യക്തിപരമായ ആക്ഷേപം ഉന്നയിച്ചപ്പോള്‍ തിരിച്ചുപറയുക മാത്രമാണുണ്ടായതെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. നിരാശ കാരണമാണ് ചന്ദ്രബാബു നായിഡു ഇത്തരത്തില്‍ പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

 

Latest News