തിരൂരില്‍ മൃതദേഹത്തിന്റെ ആവശിഷ്ടങ്ങള്‍ നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍

മലപ്പുറം-തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി.പോസ്റ്റുമോര്‍ട്ടത്തിന് ശേഷമുള്ള അവയവ അവശിഷ്ടങ്ങള്‍ മോര്‍ച്ചറിക്ക് പുറത്ത് കവറില്‍ കെട്ടിവച്ചതാണ് തെരുവ്നായ്ക്കള്‍ കടിച്ച് വലിച്ചത്. മൃതദേഹം ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ജീവനക്കാരനാണ് ഇത് കണ്ടത്.പ്ലാസ്റ്റിക് കവറിലെ മാലിന്യം പട്ടി കടിച്ച് വലിക്കുന്ന ദൃശ്യങ്ങള്‍ കണ്ടവര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.

പ്ലാസ്റ്റിക് കവറില്‍നിന്നും എന്തോ കയറുപോലെ വലിക്കുന്നതാണ് ആദ്യം കണ്ടതെന്നും അടുത്തുപോയി നോക്കിയപ്പോഴാണ് മൃതദേഹത്തിന്റെ അനശിഷ്ടമാണെന്ന് തിരിച്ചറിഞ്ഞതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അബ്്ദുള്‍ ജലീല്‍ പറഞ്ഞു.താന്‍ ആംബുലന്‍സില്‍ കൊണ്ടുവന്ന മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് ഇതെന്നും ജലീല്‍ ആരോപിച്ചു.പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹത്തിന്റെ ശരീരഭാഗങ്ങള്‍ തന്നെയാണിതെന്നും താന്‍ വര്‍ഷങ്ങളായി ഇത്തരത്തിലുള്ള മൃതദേഹങ്ങള്‍ കാണാറുണ്ടെന്നും ഇത് ജീവനക്കാരുടെ അശ്രദ്ധകൊണ്ടാണെന്നും ജലീല്‍ പറയുന്നു.

എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹ അവശിഷ്ടങ്ങള്‍ മോര്‍ച്ചറിക്ക് പുറത്ത് കവറിലാക്കി വെക്കാറില്ലെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിശദീകരിച്ചു.പോസ്റ്റുമോര്‍ട്ടത്തിനിശേഷം മുറി വൃത്തിയാക്കിയപ്പോള്‍ ഒഴിവാക്കിയ തുണിയും പഞ്ഞിയും ചെരുപ്പും അടക്കമുള്ള മാലിന്യങ്ങള്‍ നശിപ്പിക്കാന്‍ പ്ലാസ്റ്റിക് കവറില്‍ ശേഖരിച്ച് വെച്ചതാണെന്നും അതാണ് പട്ടി കടിച്ചതെന്നുമാണ് ഡി.എം.ഒയുടെ വിശദീകരണം.

 

 

Latest News