മക്കയില്‍ ഹെല്‍ത്ത് സെന്റര്‍ ജീവനക്കാര്‍ക്കു നേരെ ആക്രമണം

മക്ക - മക്ക കുദയ്, ഹിജ്‌റ ഹെല്‍ത്ത് സെന്റര്‍ ജീവനക്കാര്‍ക്കു നേരെ ആക്രമണം. ഡ്യൂട്ടിക്കിടെയാണ് ജീവനക്കാരെ ഒരു സംഘം യുവാക്കള്‍ ആക്രമിച്ചതെന്ന് മക്ക ഹെല്‍ത്ത് ക്ലസ്റ്റര്‍ വക്താവ് ഹാതിം അല്‍മസ്ഊദി പറഞ്ഞു. മറ്റൊരാളുടെ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിയ കൗമാരക്കാരനാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.
സ്വന്തം തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട വനിതാ റിസപ്ഷനിസ്റ്റിനെ കൗമാരനക്കാരന്‍ തെറിവിളിക്കുകയും യുവാവും കൂട്ടുകാരും ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ച് മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ ഇവരെയും സംഘം ആക്രമിച്ചു. വനിതാ റിസപ്ഷനിസ്റ്റ്, എക്‌സ്‌റേ ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, നഴ്‌സ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരുടെ വസ്ത്രങ്ങള്‍ കീറുകയും നിസാര പരിക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാ വകുപ്പുകളെ അറിയിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സൈനികര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചതായും മക്ക ഹെല്‍ത്ത് ക്ലസ്റ്റര്‍ വക്താവ് ഹാതിം അല്‍മസ്ഊദി പറഞ്ഞു.

 

Latest News