ഇസ്ലാമാബാദ്- ഒന്നിലധികം ബലാത്സംഗ കേസുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന പ്രതികൾക്ക് മരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള ഷണ്ഡീകരണം നടത്താനുള്ള ബിൽ പാകിസ്താൻ പാർലമെന്റ് പാസാക്കി. ക്രിമിനൽ നിയമം ഭേദഗതി ചെയ്താണ് പുതിയ ബിൽ പാസാക്കിയത്. മരുന്ന് ഉപയോഗിച്ചുള്ള വന്ധ്യംകരണം നടത്തിയാൽ പ്രതിക്ക് ജീവിതകാലത്തിനിടെ ലൈംഗീക ബന്ധത്തിലേർപ്പെടാൻ കഴിവുണ്ടാകില്ല.
ബലാത്സംഗ കേസുകളുടെ വിചാരണ നാല് മാസത്തിനുള്ളിൽ അതിവേഗ കോടതികളിലൂടെ പൂർത്തിയാക്കി ശിക്ഷ(കെമിക്കൽ കാസ്‌ട്രേഷൻ) വിധിക്കാനുള്ള ബലാത്സംഗ വിരുദ്ധ ബില്ലിന് പ്രസിഡന്റ് ആരിഫ് അൽവി ഒരു വർഷം മുമ്പ് അംഗീകാരം നൽകിയിരുന്നു. ബുധനാഴ്ച ചേർന്ന സംയുക്ത പാർലമെന്റ് യോഗത്തിലാണ് ബിൽ പാസായത്.
അതേസമയം പുതിയ ബില്ലിനെതിരെ ജമാഅത്തെ ഇസ്ലാമി സെനറ്ററായ മുഷ്താഖ് അഹമ്മദ് രംഗത്തെത്തി. ബലാത്സംഗ കേസുകളിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന് ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടു.