കോട്ടയം- കഞ്ചാവിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു. ജ്യേഷ്ഠനെ കൊന്ന കേസിൽ സഹോദരൻ അറസ്റ്റിലായി. പുതുപ്പള്ളി തച്ചുകുന്ന് മേട്ടയിൽ സനലിന്റെ (27) മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് അനുജൻ അഖിലിനെ (25) അറസ്റ്റ് ചെയ്തത്. കഞ്ചാവ് ചോദിച്ചിട്ട് നൽകാഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ സനലിനെ പ്രതി പട്ടിക കൊണ്ട് തലക്കടിച്ചുവീഴ്ത്തി നെഞ്ചിൽ ചവിട്ടി പരിക്കേൽപിക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു.
ഈ മാസം ഏഴിന് വൈകുന്നേരമായിരുന്നു സംഭവം. സഹോദരങ്ങൾ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. അമ്മ നേരത്തെ മരിച്ചുപോയി. പുതുപ്പള്ളിയിലെ ഷാപ്പു ജീവനക്കാരനായ അച്ഛൻ വീട്ടിൽ വരാറില്ല. വീട്ടിൽ ഉറങ്ങിക്കിടന്ന സനലിനെ വിളിച്ചുണർത്തി അഖിൽ കഞ്ചാവും തീപ്പെട്ടിയും ആവശ്യപ്പെട്ടു. പലതവണ ശല്യപ്പെടുത്തിയപ്പോൾ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. സനലിന്റെ തല ഭിത്തിയിലിടിപ്പിച്ചു. സനൽ അലൂമിനിയം പാത്രമുപയോഗിച്ച് അഖിലിനെ അടിച്ചു. ഇടതുകണ്ണിന് സമീപം മുറിവേറ്റതോടെ ഇയാൾ മുറ്റത്ത് കിടന്നിരുന്ന പട്ടികയെടുത്ത് സനലിന്റെ തലക്കടിച്ചു. നിലത്തുവീണ സനലിന്റെ നെഞ്ചിൽ പലതവണ ചവിട്ടിയശേഷം വീട്ടിനുള്ളിൽ കയറി. പിറ്റേന്ന് പുറത്തിറങ്ങിനോക്കുമ്പോഴും പരിക്കേറ്റ സനൽ മുറ്റത്ത് കിടക്കുന്നുണ്ടായിരുന്നു. തുടർന്ന് സനലിനെ തിണ്ണയിലേക്ക് വലിച്ചുകയറ്റി സനലിന്റെ പോക്കറ്റിലുണ്ടായിരുന്ന 400 രൂപയെടുത്ത് പുറത്തുപോയി മദ്യപിച്ചു. ഇതിനിടെ വീണ്ടും സനൽ തിണ്ണയിൽനിന്ന് മുറ്റത്തേക്കുവീണു. സമീപത്ത് ബന്ധുക്കളുണ്ടെങ്കിലും ഇവരുടെ വീട്ടിലേക്ക് ആരും ചെല്ലാറില്ല. എട്ടിന് ഉച്ചയോടെ വീട്ടിലെത്തിയ ബന്ധു പരിക്കേറ്റ് മുറ്റത്ത് കിടക്കുന്ന സനലിനെ കണ്ട് അച്ഛനെയും അഖിലിനെയും വിളിച്ചുവരുത്തി ഓട്ടോയിൽ കയറ്റി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. വീണു പരിക്കേറ്റെന്നാണ് ആശുപത്രിയിൽ പറഞ്ഞിരുന്നത്. രണ്ടു ദിവസം കഴിഞ്ഞു സനൽ മരിച്ചു. മൃതദേഹ പരിശോധയിൽ തലകേറ്റ അടിയും നെഞ്ചിലേറ്റ പരിക്കുമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അഖിൽ കുറ്റം സമ്മതിച്ചു. ഇവരുടെ വീട്ടിൽനിന്ന് കൊലപാതകത്തിനുപയോഗിച്ച പട്ടിക പോലീസ് കണ്ടെടുത്തു.