ദമാം - റിയാദിൽനിന്നും 600 കി.മീ. അകലെ വാദീ ദവാസിറിൽ ജോലി ചെയ്തു കൊണ്ടിരിക്കെ പക്ഷാഘാതം പിടിപ്പെട്ട് ഒരുമാസത്തിലധികമായി ആശുപത്രിയിൽ കഴിഞ്ഞ മലപ്പുറം കടുങ്ങല്ലൂർ സ്വദേശി എം.പി. മുഹമ്മദുണ്ണി മുസ്‌ലിയാർ(43) വിദഗ്ധ ചികിത്സാർഥം സുരക്ഷിതമായി നാട്ടിലെത്തി. മൂന്നാഴ്ചയിലേറെവാദീ ദവാസിർ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അദ്ദേഹത്തെ ഐ.സി.എഫ്, എസ്.വൈ.എസ് നേതൃത്വം ഇടപെട്ട് നാട്ടിലെത്തിക്കുകയായിരുന്നു. ബന്ധുവായ സൈനുദ്ദീൻ, അബ്ദുല്ല എന്നിവരാണ് മുഹമ്മദുണ്ണി മുസ്‌ലിയാരെ ആശുപത്രിയിൽ പരിചരിച്ചത്. വിവരമറിഞ്ഞ ഐ.സി.എഫ് പ്രവർത്തകരും സുഹൃത്തുക്കളും ആശുപത്രിയിലെത്തി. അത്യാസന്ന നില തരണം ചെയ്ത് വാർഡിലേക്കു മാറ്റിയ ശേഷം ഡോക്ടർമാരുടെ നിർദേശം തേടി നാട്ടിലെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. ഐ.സി.എഫ്, കെ.എം.സി.സി പ്രവർത്തകർ ചേർന്ന് വിമാന ടിക്കറ്റിനുള്ള 23500 റിയാൽ (ഏകദേശം 470000 രൂപ) സമാഹരിച്ചു. അനുബന്ധ സൗകര്യങ്ങളുമൊരുക്കി യാത്രയാക്കി. വാദി ദവാസിറിൽനിന്നും എല്ലാ സുരക്ഷാ സൗകര്യങ്ങളുമുള്ള ആംബുലൻസിൽ ഒരു നഴ്‌സിന്റെ സേവനവും ലഭ്യമാക്കി ജിദ്ദ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു. ഡോക്ടർമാരുടെ നിർദേശപ്രകാരം സഹയാത്രികനായി മേലാറ്റൂർ സ്വദേശി മുഹമ്മദ് സ്വാദിഖ് അനുഗമിച്ചു. സൗദി എയർലൈൻസ് അധികൃതർ വിമാനത്തിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളേർപ്പെടുത്തി. ഇന്നലെ രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കടുങ്ങല്ലൂർ യൂണിറ്റ് എസ്.വൈ.എസ് ഏർപ്പെടുത്തിയ സാന്ത്വനം ആമ്പുലൻസിൽ കോഴിക്കോട് മെഡി.കോളേജിലെത്തിച്ച് അഡ്മിറ്റ് ചെയ്തു. കൊരമ്പയിൽ ആശുപത്രിയിൽ നഴ്‌സായ സിസ്റ്റർ ജംഷീന ആനക്കയം ആംബുലൻസിൽ ആവശ്യമായ സഹായത്തിനുണ്ടായിരുന്നു.
'സഹായി'യുടെ നേതൃത്വത്തിൽ ആശുപത്രി നടപടികൾ സുതാര്യമാക്കി. അത്യാസന്ന നിലയും റിയാദിൽ നിന്നും നേരിട്ട് വിമാനമില്ലാത്തതും സഹയാത്രികനെ എങ്ങനെ സംഘടിപ്പിക്കുമെന്നതും ബന്ധുക്കളെ വലിയ തോതിൽ ആശങ്കപ്പെടുത്തിയിരുന്നു. എന്നാൽ കേരള മുസ്‌ലിം ജമാഅത്ത് വൈ. പ്രസി. പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെ നിർദേശപ്രകാരം പ്രസ്ഥാന നേതൃത്വവും സുമനസ്സുകളും നടത്തിയ അവസരോചിത ഇടപെടൽ എല്ലാം അസ്ഥാനത്താക്കുകയും മുഹമ്മദുണ്ണി മുസ്ലിയാരുടെ യാത്രക്ക് വഴിയൊരുങ്ങുകയും ചെയ്യുകയായിരുന്നു. എസ്.വൈ.എസ് സ്റ്റേറ്റ് ഫിനാൽഷ്യൽ സെക്രട്ടറി മുഹമ്മദ് പറവൂർ, ഐ.സി.എഫ് നേതാക്കളായ നിസാർ കാട്ടിൽ (സൗദി നാഷണൽ സംഘടനാ സമിതി പ്രസിഡണ്ട്്),സിറാജുദ്ദീൻ സഖാഫി കൊല്ലം, കെ.വി.അബൂബക്കർ കക്കോവ്, ശറഫുദ്ദീൻ സീക്കോ തെന്നല, സഹായി വാദിസലാം സെക്രട്ടറി നാസർ ചെറുവാടി, എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രവർത്തക സമിതി അംഗം സുബൈർ അഹ്‌സനി കടുങ്ങല്ലൂർ, സാന്ത്വനം നൗഫൽ (മഞ്ചേരി) തുടങ്ങിയവർ ചേർന്നാണ് മുഹമ്മദുണ്ണി
മുസ് ലിയാരെ നാട്ടിലെത്തിച്ച് വിദഗ്ദ ചികിത്സ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത്.
പടം. എം.പി. മുഹമ്മദുണ്ണി മുസ്‌ലിയാർ ആശുപത്രിയിൽ