Sorry, you need to enable JavaScript to visit this website.

തനിക്കറിയാത്ത ബാലന് കരളിന്റെ കഷ്ണം ദാനം ചെയ്ത് സൗദി നഴ്‌സ്

ഫത്ഹിയ അസീരി

റിയാദ് - തനിക്കറിയാത്ത ബാലന് സ്വന്തം കരളിന്റെ കഷ്ണം ദാനം ചെയ്ത് സൗദി നഴ്‌സ് ഫത്ഹിയ അസീരി സഹജീവി സ്‌നേഹത്തിന്റെയും കരുണയുടെയും അധ്യായം രചിച്ചു. സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷനിൽ കരൾ ദാനത്തിന് സന്നദ്ധത അറിയിച്ച് രജിസ്റ്റർ ചെയ്ത് രണ്ടു വർഷത്തിലേറെ കാലം കാത്തിരുന്ന ശേഷമാണ് ഫത്ഹിയ അസീരിക്ക് കരൾ ദാനം ചെയ്യാൻ അവസരം ലഭിച്ചത്. കരൾ ദാനത്തിന് താൽപര്യം പ്രകടിപ്പിച്ച് രജിസ്റ്റർ ചെയ്തപ്പോൾ തന്നെ സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ആവശ്യമായ ടെസ്റ്റുകളും പ്രാഥമിക വിവരങ്ങളും ശേഖരിച്ചിരുന്നെന്ന് സെന്ററിൽ നഴ്‌സായി ജോലി ചെയ്യുന്ന ഫത്ഹിയ പറഞ്ഞു. 
കരൾ ദാനത്തിനുള്ള ആഗ്രഹം ഉണർത്തി പലതവണ സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ അധികൃതരുമായി  ആശയവിനിമയം നടത്തിയിരുന്നുവെന്നും എന്നാൽ കൊറോണ മഹാമാരി കാലമായതിനാൽ രോഗികളുടെ കുടുംബങ്ങൾക്ക് പുറത്തുള്ളവരിൽ നിന്നുള്ള അവയവങ്ങൾ സ്വീകരിച്ചുള്ള അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നിർത്തിവെച്ചതായും സെന്റർ അധികൃതർ അറിയിച്ചു. കൊറോണ മഹാമാരി വ്യാപനം അവസാനിക്കുകയും സ്ഥിതിഗതികൾ മാറുകയും ചെയ്തതോടെ വീണ്ടും താൻ അധികൃതരെ സമീപിച്ച് കരൾ ദാന നടപടികൾ ആരംഭിക്കുകയായിരുന്നു. 
ഏതു ബാലനാണ് തന്റെ കരൾ ഭാഗം ദാനം ചെയ്യുന്നതെന്ന് തനിക്കറിയില്ലായിരുന്നു. ഏതു ബാലനും കരൾ ഭാഗം ദാനം ചെയ്യാൻ ഒരുക്കമായിരുന്നു. ഓപ്പറേഷന് ഒരു ദിവസം മുമ്പു മാത്രമാണ് ഏതു കുട്ടിക്കാണ് കരൾ ഭാഗം ദാനം ചെയ്യുന്നതെന്ന് അറിഞ്ഞത്. സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷനിൽ ചികിത്സയിൽ കഴിയുന്ന, കരൾ മാറ്റ ശസ്ത്രക്രിയ അനിവാര്യമായ രണ്ടു കുട്ടികളെ തനിക്ക് അറിയാമായിരുന്നു. എന്നാൽ ഏതു കുട്ടിക്കാണ് കരൾ ദാനം ചെയ്യുന്നത് എന്ന് അറിയില്ലായിരുന്നു. അവയവദാനം നടത്തുന്നയാളുമായും അവയവം സ്വീകരിക്കുന്ന രോഗിയുമായും കൂടിക്കാഴ്ച നടത്തുന്ന പ്രത്യേക കമ്മിറ്റി രോഗിയുടെയും അവയവദാതാവിന്റെയും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണ് ചെയ്യുക. തന്റെ പരിചരണത്തിലുള്ള ഏതു രോഗിയെയും പോലെ, ഓപ്പറേഷനു അൽപം മുമ്പായി മാത്രമാണ് ഏതു കുട്ടിക്കാണ് താൻ കരൾ ദാനം ചെയ്യുന്നത് എന്ന കാര്യം താൻ മനസ്സിലാക്കിയതെന്നും ഫത്ഹിയ അസീരി പറഞ്ഞു. 
 

Latest News