Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ സേനക്ക് ആയുധങ്ങള്‍ വാങ്ങാന്‍ 15,935 കോടി; യന്ത്രത്തോക്കുകള്‍ ഉടന്‍ ലഭ്യമാക്കും

ന്യൂദല്‍ഹി- ഇന്ത്യന്‍ സൈന്യത്തിന് അടിയന്തരമായി വേണ്ട ആയുധങ്ങള്‍ വാങ്ങാന്‍ 15,935 കോടിയുടെ ഇടപാടിന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ അധ്യക്ഷയായ ഉന്നതതല കമ്മിറ്റി അംഗീകാരം നല്‍കി. കരാറിലുള്‍പ്പെട്ട ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ എത്രയും വേഗം സൈന്യത്തിനെത്തിക്കുമെന്നും സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഇതിനായി 1819 കോടി രൂപ ചെലവാകും. വിദേശ രാജ്യങ്ങളില്‍നിന്ന് ആയുധങ്ങള്‍ വാങ്ങിയ ശേഷം പിന്നീട് അവ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അത്യാധുനിക തോക്കുകള്‍ വാങ്ങാനുള്ള നിര്‍ദേശം സൈന്യം 11 വര്‍ഷം മുമ്പ് സമര്‍പ്പിച്ചതായിരുന്നു. എന്നാല്‍ യോഗ്യരായ വിതരണക്കാര്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ആയുധങ്ങള്‍ വാങ്ങുന്നത് അനിശ്ചിതമായി മുടങ്ങി. 2016 ല്‍ ആയുധം വാങ്ങുന്നതിനായി ശ്രമം നടത്തിയിരുന്നെങ്കിലും താല്‍പര്യമറിയിച്ച് ഒരു കമ്പനി മാത്രം രംഗത്തെത്തിയതോടെ ഈ ശ്രമം പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗം ഇത് സംബന്ധിച്ച എല്ലാ നൂലാമാലകളും തീര്‍ക്കാനും എത്രയും പെട്ടെന്ന് ആയുധങ്ങള്‍ വാങ്ങാനും തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സൈന്യത്തില്‍ ഉടന്‍ തന്നെ ആയുധങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കാനും ആയുധക്കരാറില്‍ കഴിയും വേഗം ഒപ്പിടാനും യോഗം തീരുമാനത്തിലെത്തിയിരുന്നു.
സോവിയറ്റ് നിര്‍മിത എ.കെ 47 തോക്കുകളും ഇന്ത്യന്‍ നിര്‍മിത ഇന്‍സാസ് തോക്കുകളുമാണ് 1988 മുതല്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചു വരുന്നത്. എന്നാല്‍ ഇന്നത്തെ തീരുമാനത്തോടെ അത്യാധുനികവും മാരക പ്രഹര ശേഷിയുള്ളതുമായ തോക്കുകളും ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലെത്തും. അതിര്‍ത്തിയില്‍ പാക്കിസ്ഥാനില്‍നിന്നും ചൈനയില്‍ നിന്നുമുണ്ടാകുന്ന ഭീഷണി നേരിടാന്‍ ഫലപ്രദമാണ് പുതിയ തോക്കുകള്‍. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി.ആര്‍.ഡി.ഒ) അടക്കമുള്ള ആയുധ നിര്‍മാതാക്കളെ ഇത് സംബന്ധിച്ച ടെണ്ടര്‍ സമര്‍പ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു.

 

Latest News