ജിദ്ദ- ഭൂമിയെ കുളിർപ്പിച്ച മഴയ്ക്ക് പിന്നാലെ മേഘങ്ങൾ നിറഞ്ഞ മാനത്തിന് താഴെ തിരകളുടെ സംഗീതവുമായി ചെങ്കടൽ. സ്വദേശികളും വിദേശികളും കടപ്പുറത്ത് തടിച്ച് കൂടി. കുട്ടികൾ മഴയിൽ തിമിർത്താടി. ഏറെ നേരം ജനങ്ങൾ കടപ്പുറത്ത് തങ്ങി. ചിലർ കുടയും ചൂടി വന്നു കടലിൽ മഴ പെയ്യുന്നത് നോക്കി രസിച്ചു. വാഹനങ്ങളുടെ ചില്ലുകൾ താഴ്ത്തി കുട്ടികളും സ്ത്രീകളും മഴ നോക്കി നിൽക്കുകയും ദൃശ്യങ്ങൾ വീഡിയോ എടുക്കുകയും ചെയ്തു. ചെറിയ തോതിൽ ഇടി മിന്നലും ജിദ്ദയുടെ അപരാഹ്നത്തെ വർഷകാല കേരളത്തിന്റെ പകലുകളെ അനുസ്മരിപ്പിച്ചു. മഴ പെയ്തതോടെ പലരും പുറത്തിറങ്ങാത്തതിനാലും അവധി ദിനമായത് കൊണ്ടും വാഹനത്തിരക്കും ഗതാഗത സ്തംഭനവും കാര്യമായി ഉണ്ടായില്ല. എന്തായാലും ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം പെയ്ത മഴ, ജിദ്ദ നഗരത്തെയാകെ പുതുമയുടെ പുളകമണിയിച്ചു.