Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റഷ്യന്‍ വിമാന ദുരന്തം: മഞ്ഞുമൂടിയ പാടത്ത് തിരച്ചില്‍ ദുഷ്‌കരം

തിരച്ചില്‍ പൂര്‍ത്തിയാകാന്‍ ഒരാഴ്ചയെടുക്കും

മോസ്‌കോ- റഷ്യന്‍ തലസ്ഥാനമായ മോസ്‌കോക്ക് സമീപം സ്റ്റെപാനോസ്‌കോയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കുംവേണ്ടി തിരച്ചില്‍ തുടരുന്നു. വിമാനം പൊങ്ങിയ ഉടന്‍ നിലംപതിച്ച് വിമാനത്തിലുണ്ടായിരുന്ന 71 പേരും മരിച്ചിരുന്നു. മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശത്ത് തിരച്ചില്‍ അതീവ ദുഷ്‌കരമാണ്. 2016 നുശേഷം റഷ്യയില്‍ ഏറ്റവും കൂടുതല്‍ ആളപായമുണ്ടായ വിമാന ദുരന്തമാണിത്. മഞ്ഞുമൂടിയ പാടത്താണ് അന്റോനോവ് എഎന്‍-148 വിമാനം തകര്‍ന്നുവീണത്. കാല്‍നട ദുഷ്‌കരമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ എത്തിച്ചേരാന്‍ തന്നെ ഏറെ പ്രയാസപ്പെട്ടു. മോസ്‌കോയുടെ 70 കി.മീ തെക്കുകിഴക്ക് റാമന്‍സ്‌കി ജില്ലയില്‍ ഞായറാഴ്ച ഉച്ചക്ക് 2.28 നായിരുന്നു അപകടം. റഷ്യന്‍ തലസ്ഥാനത്തിനു പുറത്തുള്ള ഡോമോഡേഡോവോ എയര്‍പോര്‍ട്ടില്‍നിന്നാണ് വിമാനം പറന്നുയര്‍ന്നത്. ആറു ജീവനക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി റഷ്യയുടെ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി സ്ഥിരീകരിച്ചു. കസാഖിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഓര്‍സ്‌ക് പട്ടണത്തിലേക്കാണ് സറാടോവ് എയര്‍ലൈന്‍സ് വിമാനം പുറപ്പെട്ടിരുന്നത്.

http://malayalamnewsdaily.com/sites/default/files/filefield_paths/p10_russian_crash.jpg
16 ഇഞ്ച് ആഴത്തില്‍  ഐസ് തുരന്നാണ് രക്ഷാപ്രവര്‍ത്തകര്‍ തിരയുന്നത്. എട്ട് വര്‍ഷം പഴക്കമുള്ള വിമാനം തകര്‍ന്ന് നിലംപതിച്ചശേഷമാണ് തീപ്പിടിച്ചതെന്ന് ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി വെളിപ്പെടുത്തി. വിമാനം വീഴുമ്പോള്‍ തീ പിടിച്ചിരുന്നില്ലെന്നും നിലംപതിച്ചശേഷമായിരുന്നു സ്‌ഫോടനവും തീപ്പിടിത്തവുമെന്നും കമ്മിറ്റി വക്താവ് പറഞ്ഞു. വിമാനത്തിന്റെ സാങ്കേതിക വശങ്ങളും പൈലറ്റിന്റെ പരിശീലനവുമൊക്കെ അന്വേഷിച്ചുവരികയാണ്. മരിച്ചവരില്‍ ഒരു സ്വിസ് പൗരനും ഒരു അസര്‍ബൈജന്‍കാരനും ഒരു കസാഖ് പൗരനുമുണ്ട്. ഒരു അഞ്ച് വയസ്സുകാരി ഉള്‍പ്പെടെ മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്.
മൃതദേഹം ചിതറിയതിനാല്‍ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന വേണ്ടിവരും. മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിച്ച പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ വിവരങ്ങള്‍ തുടര്‍ച്ചയായി ആരായുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്നലെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കാണാന്‍ കരിങ്കടല്‍ റിസോര്‍ട്ടായ സോച്ചിയില്‍ പോകാനിരുന്ന പുടിന്‍ യാത്ര റദ്ദാക്കി. കൂടിക്കാഴ്ച മോസ്‌കോയിലേക്ക് മാറ്റുകയായിരുന്നു.
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ 30 ഹെക്ടറിലേറെ സ്ഥലത്ത് ചിതറിയതിനാല്‍ മൊത്തം സ്ഥലം പരിശോധിക്കാന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു. ഇന്നലെ ഉച്ചവരെ എട്ട് ഹെക്ടര്‍ സ്ഥലമാണ് പരിശോധിക്കാന്‍ കഴിഞ്ഞത്. ഇവിടെനിന്ന് മൃതദേഹത്തിന്റെ ഭാഗങ്ങളും വിമാന അവശിഷ്ടങ്ങളും ലഭിച്ചതായി ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ബ്ലാക് ബോക്‌സ് കിട്ടിയതില്‍ വിമാന ഡാറ്റ മാത്രമേയുള്ളൂവെന്നും വോയിസ് റെക്കോര്‍ഡിംഗില്ലെന്നും ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി വെളിപ്പെടുത്തി. ബ്ലാക് ബോക്‌സ് ഇന്റര്‍‌സ്റ്റേറ്റ് ഏവിയേഷന്‍ കമ്മിറ്റി പരിശോധിക്കും.

 

 

 

Latest News